പ്രതി ബെൻ റൊസാരിയോയെ കസ്റ്റഡിയിൽ വാങ്ങും
കൊല്ലം: മദ്യപാനി കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആലാട്ട് കാവ് ഡിവിഷൻ കൗൺസിലർ ആശയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. വിദഗ്ദ്ധപരിശോധനയിൽ വലതുകാൽ മുട്ടിലെ സന്ധിക്ക് അകൽച്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ.
ഇന്നലെ ദിവസം കാവനാട് വള്ളിക്കീഴ് ജംഗ്ഷന് സമീപമാണ് മദ്യലഹരിയിലായിരുന്ന ശക്തികുളങ്ങര ഈസ്റ്റ് കുരിശടി വീട്ടിൽ ബെൻ റൊസാരിയോ ആശയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിന് മുൻപ് ബെൻ റൊസാരിയോ എതിരെ വന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടിരുന്നു. ഇത് ചോദ്യം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരന്റെ മൂക്ക് ഇടിച്ചു പൊട്ടിച്ചു. ഇതിനിടയിൽ കൊല്ലത്തെ പൊതുപരിപാടി കഴിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന കൗൺസിലർ ആശ. വാഹനാപകടം കണ്ട് വിവരം തിരക്കാനെത്തിയപ്പോൾ ബെൻ റൊസാരിയോ അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് ശ്രമിച്ചു. ഇതിനുശേഷം ബെൻ റൊസാരിയോ കാർ ഇരപ്പിച്ച് മുന്നോട്ടെടുക്കവേ രാമൻകുളങ്ങരയിൽ പൂക്കച്ചവടം നടത്തുന്ന സുനിൽ കുമാർ ബൈക്കുമായെത്തി കാറിന് കുറുകെ നിറുത്തി. ഉടൻ കാർ പിന്നോട്ടെടുത്ത ശേഷം വേഗത്തിൽ മുന്നോട്ടെടുത്ത് സുനിൽകുമാറിനെ ഇടിച്ച് തെറിപ്പിച്ചു. അതിന് ശേഷം മുന്നിൽ നിന്നിരുന്ന ആശയുടെ കാലിലൂടെ കയറ്റിയിറക്കുകയായിരുന്നു. സുനിൽകുമാറിന്റെ കാലിനും പൊട്ടലുണ്ട്.
നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറിയ ബെൻ റൊസാരിയോയെ ചൊവ്വാഴ്ച റിമാൻഡ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ശക്തികുളങ്ങര പൊലീസ് പറഞ്ഞു. നിസാരമായ വകുപ്പ് ചുമത്തി പ്രതിയെ രക്ഷപ്പെടുത്താനായിരുന്നു പൊലീസ് ശ്രമം. പ്രതിഷേധം ശക്തമായതോടെയാണ് പിന്നീട് കൊലപാതക ശ്രമം ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |