കൊല്ലം: കല്ലുംതാഴം, ആവണീശ്വരം ലെവൽക്രോസ് അടച്ചിടൽ മണിക്കൂറുകൾ നീളുന്നതോടെ വാഹനക്കുരുക്ക് കിലോമീറ്ററുകൾ നീളും. ഗേറ്റ് തുന്നാലും പിന്നെയും സമയമെടുക്കും കുരുക്ക് ഒഴിവാകാൻ. അപ്പോഴേക്കും അടുത്ത ട്രെയിനെത്തും. വീണ്ടും ഗേറ്റ് അടയുന്നതോടെ കുരുങ്ങിയും അഴിയാതെയുമുള്ള യാത്രക്കാരുടെ ദുരിതം നീളുകയാണ്.
കല്ലുംതാഴത്ത് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കുണ്ട്. ഇടയ്ക്കിടെ 'ആശ്വാസ' പ്രഖ്യാപനങ്ങൾ വരുന്നതല്ലാതെ ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല.
ദേശീയപാത 66ൽ കല്ലുംതാഴത്ത് നിന്ന് കുറ്റിച്ചിറയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് കല്ലുംതാഴം ലെവൽക്രോസ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് ഇതുവഴി കടന്നുപോകുന്നത്. ഗതാഗതം കുരുങ്ങുന്നതോടെ ദേശീയപാതയിലും വാഹനങ്ങൾ കുടുങ്ങുന്ന അവസ്ഥയാണ്.
കൊല്ലം - എറണാകുളം പാതയിൽ രണ്ട് ലൈനുകളും കൊല്ലം ചെങ്കോട്ട പാതയിൽ ഒരുലൈനും ഉൾപ്പെടെ മൂന്ന് ട്രാക്കുകളാണ് ഈ ഭാഗത്തുള്ളത്. അതുകൊണ്ട് തന്നെ മിക്കസമയത്തും ഗേറ്റ് അടഞ്ഞാണ് കിടക്കുന്നത്.
കുരുക്ക് മുറുക്കി ആവണീശ്വരം
കൊല്ലം - ചെങ്കോട്ട പാതയിൽ പത്തനാപുരം - കുന്നിക്കോട് - വാളകം റോഡിലെ ആവണീശ്വരം ലെവൽക്രോസ് ദിവസവും നാലും അഞ്ചും തവണയാണ് അടച്ചിടുന്നത്. റോഡ് ശബരി പാതയായി വികസിപ്പച്ചതോടെ വാഹന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഗേറ്റ് അടയുന്നതിനാൽ തിരക്ക് അതിരൂക്ഷമാണ്.
കല്ലുംതാഴത്തെ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തരമായി ഓവർബ്രിഡ്ജ് നിർമ്മിക്കണം. ചില സമയങ്ങളിൽ അരമണിക്കൂർ വരെ ബൈപ്പാസ് വരെയും കല്ലുംതാഴം ഗുരുമന്ദിരം വരെയും ഗതാഗത കുരുക്ക് നീളും.
രമണൻ കിളികൊല്ലൂർ,
കേരളകൗമുദി ഏജന്റ്
എം.സി റോഡിൽ നിന്ന് കൂടുതൽ വാഹനങ്ങൾ ആവണീശ്വരം വഴി പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെത്തുന്നതോടെ ലെവൽക്രോസിലെ കുരുക്ക് വർദ്ധിക്കും. ആവണീശ്വരത്ത് ഓവർബ്രിഡ്ജ് നിർമ്മിക്കുകയാണ് പരിഹാരം.
സ്ഥിരം യാത്രക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |