കൊല്ലം: കിഴക്കേ കല്ലടയിലെ ത്രിവേണി പാടശേഖരം നെൽകൃഷിക്കായി സജ്ജമായപ്പോൾ ഇടങ്കോലിട്ട് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ 30 വർഷമായി തരിശുകിടന്ന നിലം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കുന്നതായിരുന്ന പദ്ധതി.
ഇതിനായി ഗ്രാമപഞ്ചായത്തും കൃഷി, റവന്യൂ വകുപ്പുൾ കൈകോർത്തു. തുടർന്ന് കർഷകരുടെ യോഗം ചേർന്ന് പാടശേഖര സമിതി രൂപീകരിച്ച് ആദ്യഘട്ട പ്രവർത്തനങ്ങളും ആരംഭിച്ചു. നിലം ഒരുക്കുന്നത് ഉൾപ്പെടെ ആദ്യ അഞ്ച് വർഷത്തെ പ്രവർത്തനം കുട്ടനാട്ടിൽ നിന്നുള്ള പാടശേഖര സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
റിപ്പോർട്ട് നൽകാതെ വകുപ്പുകൾ
സർക്കാരിന്റെ സബ്സിഡി ലഭിക്കണമെങ്കിൽ എത്ര ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെയോ, കൃഷി ഓഫീസറുടെയോ റിപ്പോർട്ട് വേണം. എന്നാൽ, ഇത് നൽകാൻ പറ്റില്ലെന്ന കടുംപിടിത്തത്തിലാണ് റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. ഡേറ്റാബാങ്ക് റിപ്പോർട്ട് പോലും നൽകാൻ കൃഷി വകുപ്പ് തയ്യാറല്ലെന്നാണ് അറിയുന്നത്.
നവീകരണത്തിന് ലക്ഷങ്ങൾ
വർഷങ്ങളായി കാടുപിടിച്ച് കിടന്ന പാടശേഖരം കൃഷി യോഗ്യമാക്കുകയെന്നത് ശ്രമകരമായിരുന്നു. പായലും ചെളിയും നിറഞ്ഞ അമ്പിത്തോട് നവീകരിച്ചും ബണ്ട് നിർമ്മിച്ചും പാടശേഖരത്തിലേയ്ക്കുള്ള നീരൊഴുക്ക് സുഗമമാക്കി. ഹിറ്റാച്ചി, ജെ.സി.ബി, ട്രാക്ടർ തുടങ്ങി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു നവീകരണം. ഇതിനൊക്കെയായി ലക്ഷങ്ങളാണ് വേണ്ടിവന്നത്. പാടശേഖരത്തിന്റെ ഏതാണ്ട് മുക്കാൽ ഭാഗത്തും വിതയും നടീലും നടത്തി.
ഒരു ഹെക്ടർ പാടം കൃഷി യോഗ്യമാക്കാൻ 40,000 രൂപ സർക്കാർ സബ്സിഡിയായി ലഭിക്കും.
അഞ്ച് വർഷത്തെ കരാറാണുള്ളത്. ഇതനുസരിച്ച് പാടം കൃഷിയോഗ്യമാക്കുന്നതുൾപ്പെടെ അത്രയും വർഷത്തെ കൃഷി കുട്ടനാട്ടുകാർക്ക് ലഭിക്കും. കാലാവധി കഴിയുമ്പോൾ ഉടമകൾക്ക് നേരിട്ടോ ത്രിവേണി പാടശേഖര സമിതി മുഖേനയോ കൃഷി തുടരാം.
ത്രിവേണി പാടശേഖര സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |