ചട്ടംലംഘിച്ച് മെഡിക്കൽ കോളേജിലെ ഓർത്തോ സർജന്റെ സ്വകാര്യ പ്രാക്ടീസ്
കോട്ടയം : മെഡിക്കൽ കോളേജിലെ ഓർത്തോപ്പീഡിക് വിഭാഗം സർജൻ അവധിയെടുത്ത് ചട്ടംലംഘിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നതായി പരാതി. ഡോ. എം.എസ് നിഷാര ആണ് സീനിയർ കൺസൾട്ടന്റായി സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നത്. ഇതിനിടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നവരെ ഡോക്ടറുടെ ആളുകൾ ക്യാൻവാസ് ചെയ്യുന്നെന്ന പരാതിയുമായി രോഗികളുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് അധികൃതരെ സമീപിച്ചു.
മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗത്തിലെ പ്രധാന സർജന്മാരിൽ ഒരാളാണ് ഡോ. നിഷാര. പ്രിൻസിപ്പൽ അനുവദിച്ച മൂന്നുമാസത്തെ അവധിയുടെ മറപറ്റിയാണ് സ്വകാര്യ പ്രാക്ടീസ്. അപേക്ഷയിൽ അവധിയുടെ കാരണവും വ്യക്തമാക്കിയിട്ടില്ല. സർക്കാർ ജീവനക്കാർക്ക് അവധിയെടുത്ത് സ്വകാര്യ സ്ഥാപനങ്ങളിലോ വിദേശത്തോ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ മൂന്നുമാസത്തെ അവധിയെടുത്ത് ജോലി ചെയ്യാനാകില്ല. ചട്ടം പന്ത്രണ്ട് (എ) അനുസരിച്ച് മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ ദീർഘാവധിയെടുക്കണം. അവധിയനുവദിക്കേണ്ടത് സർക്കാരാണ്. പ്രിൻസിപ്പൽ അനുവദിച്ച അവധിയിൽ സ്വകാര്യ പ്രക്ടീസ് നടത്താനാകില്ല.
രോഗികളെ വലവീശലും തുടങ്ങി
പുതിയ ജോലിയിൽ പ്രവേശിച്ചത് മുതൽ നിഷാര പരസ്യവും നൽകിത്തുടങ്ങി. മെഡിക്കൽ കോളേജിലെ രോഗികളെ മികച്ച ചികിത്സ നൽകാമെന്നതടക്കം വാഗ്ദാനം ചെയ്താണ് ക്യാൻവാസിംഗ്. ഇതിനെതിരെ ചില രോഗികൾ മെഡിക്കൽ കോളേജ് അധികൃതരെ സമീപിച്ചപ്പോഴാണ് ഇവർ കാര്യങ്ങൾ അറിയുന്നത്.