കോട്ടയം: റോഡിൽ ബൈക്ക് സ്റ്റംണ്ടിംഗ് നടത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാവിന് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ലോഗോസ് ഭാഗത്തേയ്‌ക്കുള്ള റോഡിലാണ് യുവാവ് മുൻ ചക്രങ്ങൾ ഉയർത്തി ബൈക്ക് ഒാടിച്ച് അഭ്യാസ പ്രകടനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വീഡിയോ പകർത്തി നൽകി. സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യുവാവിനെ തപ്പിയെടുത്തു. എൻഫോഴ്‌സ്‌മെൻ്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ അയ്‌മനം സ്വദേശിയായും ബി.ബി.എ വിദ്യാർത്ഥിയുമായ ഇയാളുടെ വീട്ടിലെത്തി നേരിട്ട് നോട്ടീസ് നൽകി. ഇനി ലൈസൻസ് സസ്പെന്റു ചെയ്യാനുള്ള നടപടി സ്വീകരിക്കേണ്ടത് കോട്ടയം ആർ.ടി.ഒ ആണ് .
കിഡ‌്നി വിൽക്കുമെന്ന് ഭീഷണി!
പെയിൻ്റിംഗ് തൊഴിലാളിയുടെ മകനാണ് ബൈക്കുടമ. ഡ്യൂക്ക് ബൈക്ക് തന്നെ വാങ്ങി നൽകിയില്ലെങ്കിൽ, കിഡ്‌നി വിറ്റ് വാങ്ങുമെന്നായിരുന്നു മാതാപിതാക്കൾക്കു മുന്നിൽ ഇയാളുടെ ഭീഷണി. തുടർന്ന് നിവൃത്തിയില്ലാതെ വാങ്ങിക്കൊടുക്കുകയായിരുന്നു. മകൻ ഡ്യൂക്ക് ബൈക്ക് ഉപയോക്താക്കളുടെ കൂട്ടായ്മയിൽ അംഗമാണെന്നും ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |