കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉച്ചവരെ അൽപം തെളിഞ്ഞു നിന്നെങ്കിലും ഉച്ചയ്‌ക്ക് ശേഷം പെരുമഴ പെയ്‌തതോടെ പടിഞ്ഞാറൻ മേഖല വീണ്ടും പ്രളയ ഭീതിയിലായി. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത കൈവിടരുതെന്ന് അധികൃതർ നിർദേശിച്ചു. പ്രളയത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളും ചേർന്നു യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ.
മണിമലയിൽ ഒറ്റപ്പെട്ടു പോയ ആളുകളെ പുറത്തെത്തിക്കാനായി. ജില്ലയിൽ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ഉൾപ്പെട്ടവരെ രക്ഷപെടുത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.
മൂന്ന് ക്യാമ്പുകൾ കൂടി
ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇതോടെ ക്യാമ്പുകൾ 40 ആയി.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 21 ഉം മീനച്ചിൽ താലൂക്കിൽ 14 ഉം കോട്ടയത്ത് അഞ്ചും ക്യാമ്പുകളാണുള്ളത്. 439 കുടുംബങ്ങളിലെ 1706 പേരാണ് ക്യാമ്പുകളിലുള്ളത്. 693 പുരുഷന്മാരും 704 സ്ത്രീകളും 300 കുട്ടികളും. ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും ലഭ്യമാക്കി. കൊവിഡ് പ്രതിരോധമരുന്നും ചികിത്സാ സഹായവും ഏർപ്പാടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |