കോട്ടയം: നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ സാമ്പത്തിക ബാദ്ധ്യത 40 കോടിയിലേറെ രൂപ . യു.ഡി.എഫ് , എൽ.ഡി.എഫ് ഭരണ കാലത്തെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം ഉണ്ടായതാണിത്. ഈ തുക അടയ്ക്കാതെ കമ്മീഷൻ വിഹിതം കിട്ടുന്ന, അംസസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നവരുടെ ബില്ലടയ്ക്കാനായിരുന്നു കമ്പനി ഉദ്യോഗസ്ഥർക്ക് താല്പര്യം.
അഞ്ചുവർഷമായി കമ്പനിക്ക് പൊളിറ്റിക്കൽ ചെയർമാൻ ഇല്ലായിരുന്നു. പേരിനൊരു ഡയറക്ടർ ബോർഡ് മാത്രം. ഓരോ സർക്കാർ അധികാരത്തിൽ വരുമ്പോഴും മാറിമാറിവരുന്ന എം.ഡി മാരും ചെയർമാന്മാരും ഉദ്യോഗസ്ഥരും ചേർന്നായിരുന്നു ലാഭത്തിൽ പ്രവർത്തിച്ചുവന്ന കമ്പനിയുടെ ബാദ്ധ്യത 40 കോടിയിൽ എത്തിച്ച് സ്ഥാപനം ഏതാണ്ട് പൂട്ടലിന്റെ വക്കിൽ എത്തിച്ചത്.
ഉദ്യോഗസ്ഥതല കെടുകാര്യസ്ഥതയ്ക്ക് ഒപ്പം വരവും ചെലവും തമ്മിലുള്ള അന്തരവും വർദ്ധിച്ചതോടെ ഫാക്ടറി നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. കെ.എസ്. ഇ.ബിക്ക് ആവശ്യമായ കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്ന പദ്ധതി വഴി ഫാക്ടറി പുനരുദ്ധരണത്തിന് ഇടതു സർക്കാർ പദ്ധതി തയ്യാറാക്കിയെങ്കിലും കടലാസിലൊതുങ്ങി. കമ്പനി വക സ്ഥലം വിറ്റ് നഷ്ടം നികത്താൻ ആലോചനയുണ്ടായെങ്കിലും സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മ കാരണം അതും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്.
തകർച്ചയ്ക്ക് കാരണം
കക്കഖനനം നിലച്ചത്
വേമ്പനാട്ടുകായലിൽ സുലഭമായ വെള്ള കക്കാ ഡ്രഡ്ജ് ചെയ്ത് വൈറ്റ് സിമന്റ് ഉണ്ടാക്കിയിരുന്ന കാലത്ത് കമ്പനി വൻ ലാഭത്തിലായിരുന്നു. കായലിലെ കക്കാ ശേഖരം ഇല്ലാതാക്കുമെന്ന് വാദിച്ച് മത്സ്യതൊഴിലാളികൾ രംഗത്തെത്തിയതോടെ കക്കാ ഖനനം അവസാനിപ്പിക്കേണ്ടി വന്നു. ഗുണനിലവാരമുള്ള വേമ്പനാട് വൈറ്റ് സിമന്റ് ഉത്പാദനത്തെ ഇതു ബാധിച്ചു. ബിർളയുടെ വൈറ്റ് സിമന്റ് വിപണി പിടിച്ചെടുക്കുകയും ചെയ്തു . ഇപ്പോൾ അസംസ്കൃത സിമന്റ് (ക്ലിങ്കർ) ഇറക്കുമതി ചെയ്ത് നാട്ടകത്തെ ഫാക്ടറിയിൽ ഗ്രൈൻഡിംഗ് നടത്തി നാമമാത്രമായുള്ള സിമന്റ് ഉല്പാദനമാണ് നടക്കുന്നത്..
ബാദ്ധ്യത ഇത്രയും
സർക്കാർ പാട്ട കുടിശ്ശിക 10 കോടി
റിട്ടയർമെന്റ് ആനുകൂല്യം 5.5 കോടി
ജീവനക്കാരുടെ പി.എഫ് 3 കോടി
ജി.എസ്.ടി കുടിശിക 12 കോടി രൂപ
ക്ലിങ്കർ ഇറക്കുമതി ഇനത്തിൽ 6 കോടി
കോൺട്രാക്ടർക്ക് കൊടുക്കാൻ 3 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |