മുണ്ടക്കയം ഈസ്റ്റ്: സഹകരണ സംഘം ഒാഫീസിലെത്തി കത്തി കാട്ടി ജീവനക്കാരിയുടെ സ്വർണമാല കവർന്നു. പെരുവന്താനം പഞ്ചായത്തിലെ വനിത സഹകരണ സംഘം ജീവനക്കാരി കൊക്കയാര്‍ പളളത്തുകുഴിയില്‍ രജനിയുടെ നാലര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ രണ്ടുപേർ കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ പെരുവന്താനം ടൗണിനു സമീപം സംഘത്തിലെ ഓഫീസിലായിരുന്നു സംഭവം.
ഇതുസംബന്ധിച്ച് യുവതിയുടെ പരാതി ഇങ്ങനെയാണ്: ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാള്‍ സംഘം ഓഫീസില്‍ കയറി രജനിയെ ഭീഷണിപ്പെടുത്തി മാല ആവശ്യപ്പെടുകയായിരുന്നു. യുവതി മാല കൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ കത്തിയെടുത്ത് നെറ്റിയില്‍ ചേര്‍ത്തു വച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി സ്വർണമാല തട്ടിയെടുത്തു. കൂടെയുണ്ടായിരുന്നയാൾ സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയതു. രജനിയും സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരും പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ടൗണിൽ നിന്നു മാറി ഒറ്റപ്പെട്ട കെട്ടിടം ആയതിനാൽ ഈ ഭാഗത്ത് സി.സി.ടി.വി കാമറകൾ ഇല്ല. കവർച്ചയ്ക്ക് ശേഷം ബൈക്ക് കുട്ടിക്കാനം ഭാഗത്തേക്കാണ് പോയത്. ഈ റൂട്ടിൽ നിന്നും ചുഴുപ്പ് വഴി പാഞ്ചാലിമേട്, അമലഗിരി റൂട്ടിൽ പോയതായും സംശയമുണ്ട്. മറ്റിടങ്ങളിലെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |