കോട്ടയം : കൊടും ചൂടിൽ ആശ്വാസം പകർന്ന് നഗരത്തിലെ പാതയോരങ്ങളിൽ പനനൊങ്ക് വില്പന സജീവമായി. ഒരു നൊങ്കിന് 30 രൂപയാണ് വില. നൊങ്ക് ചെത്തി കണ്ണുകൾ മാത്രമായി പ്ലാസ്റ്റിക് കവറിൽ ഇട്ടു നൽകും. വാഹനങ്ങളിൽ വരുന്നവർ കൂട്ടത്തോടെ വാങ്ങി കൊണ്ടുപോകുന്നുണ്ട്. പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം പൊള്ളാച്ചി തുടങ്ങി തമിഴ്‌നാട് അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ നിന്നുള്ള വ്യാപാരികളാണ് ഇളനീരിനൊപ്പം കരിമ്പന നൊങ്ക് വ്യാപാരികൾക്ക് എത്തിച്ചുകൊടുക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ കച്ചവടം നടക്കുന്നത്. തമിഴ്‌നാട്ടിലെ കരിമ്പനകൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഒരു പനയ്ക്ക് 300 രൂപ പാട്ടം നൽകിയാണ് വ്യാപാരികൾ നൊങ്ക് ശേഖരിക്കുന്നത്. വർഷത്തിൽ അഞ്ചു മാസത്തോളം നൊങ്ക് ലഭിക്കും. താഴെ വീണ് പൊട്ടിപ്പോകാതിരിക്കാൻ നൊങ്ക് കുലകൾ കയർ കെട്ടി ഇറക്കിയാണ് കച്ചവടത്തിനായി സംഭരിക്കുന്നത്. വെട്ടി ഇറക്കിയ നൊങ്കുകൾ പത്തുദിവസത്തോളം കേടുകൂടാതെ സൂക്ഷിച്ച് വില്പന നടത്താൻ കഴിയുമെന്ന് വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |