കോട്ടയം. സിൽവർലൈൻ സമരത്തെ എതിർക്കുന്നവരെ വിമോചനസമരനായകരായി ചിത്രീകരിക്കുന്ന സി.പി.എം നിലപാടിനെ വിമർശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം രംഗത്തെത്തിയതോടെ കേരളാ കോൺഗ്രസ് എം വെട്ടിലായി .
മദ്ധ്യകേരളത്തിൽ കേരളാകോൺഗ്രസ് അണികളിൽ ഏറെ സ്വാധീനം ചെലുത്തുന്നതാണ് ചങ്ങനാശേരി അതിരൂപത നിലപാട്. സിൽവർലൈനിൽ ഇടതുമുന്നണി നിലപാടിനെ സഭ രൂക്ഷമായി വിമർശിച്ചതോടെ തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലായി മുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ കേരളാകോൺഗ്രസ് എം.
മാടപ്പള്ളിയിലെ സമരം പൊലീസ് ഇടപെടലിൽ കലാശിച്ചതിന് പിറകേ കേന്ദ്രമന്ത്രി വി.മുരളീധരൻ ബിഷപ്പ് ഹൗസിൽ എത്തിയിരുന്നു. ഇതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രണ്ടാം വിമോചനസമരനീക്കമെന്ന ആരോപണം ഉന്നയിച്ചത്.
കെ റെയിൽ പ്രതിഷേധത്തെ അധികാരവും ശക്തിയും ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നീക്കമാണ് രംഗം വഷളാകാൻ കാരണമെന്നാണ് ബിഷപ്പിന്റെ വിമർശനം. ജനങ്ങൾക്ക് പിന്തുണ നൽകുന്നവരെ നിശബ്ദമാക്കാനാവില്ല. ഇതിന്റെ പേരിൽ രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമമെന്നും കത്തോലിക്കസഭ മുഖപത്രത്തിലെ ലേഖനത്തിൽ ബിഷപ്പ് കുറ്റപ്പെടുത്തുന്നു. വിമോചനസമരത്തിന് ശ്രമമെന്ന പരിഹാസം പ്രശ്നം കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം സി.പി. എമ്മിന് മുന്നറിയിപ്പു നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |