കോട്ടയം . മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റത് 14,898 പേർക്ക്. വനമേഖലയിൽ മാത്രം കാണുന്ന ഉഗ്രവിഷമുള്ള പാമ്പുകൾ പ്രളയത്തോടെ വ്യാപകമായി ജനവാസമേഖലകളിലും എത്തിയെന്നാണ് കണക്കുകൾ. വനമില്ലാത്ത ആലപ്പുഴയിൽ പോലും പെരുമ്പാമ്പ്, മലമ്പാമ്പ്, മൂർഖൻ, അണലി എന്നിവ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. പ്രളയത്തിൽ പുഴയോരത്തെയും സമീപ കുറ്റിക്കാടുകളിലെയും മാളങ്ങൾ പൂർണമായും നികന്ന സ്ഥിതിയാണ്. അതോടെ പാമ്പുകൾ പുറത്തുചാടുന്നതു പതിവായി. പ്രളയശേഷമുള്ള കാലാവസ്ഥാ വ്യതിയാനം ഇഴജന്തുക്കളെയടക്കം സാരമായി ബാധിച്ചിട്ടുണ്ട്. വേനൽച്ചൂട് കൂടിയതോടെ പാമ്പുകൾ മാളംവിട്ട് പുറത്തിറങ്ങിത്തുടങ്ങി. വനംവകുപ്പ് ഒരു വർഷത്തിനുള്ളിൽ 8608 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് തിരികെ അയച്ചു. അപകട സാദ്ധ്യത മുന്നിൽ കണ്ട് ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പേടിക്കണം ഈ സമയം.
മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും.
ആൾ സഞ്ചാരം കുറയുന്നതിനാൽ സന്ധ്യയ്ക്ക് ഇരതേടിയിറങ്ങും.
ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ചുമാളത്തിലെത്തും.
പാമ്പുകടിയേറ്റവർ.
2019 - 20 : 7290.
2020 - 21 : 4379.
2021 - 22 ഫെബ്രുവരി വരെ : 3229.
നഷ്ടപരിഹാരം ഒരു ലക്ഷം വരെ.
ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെ സഹായമുണ്ട്. കടിയേറ്റവർ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും.
കോട്ടയം ഡി എഫ് ഒ രാജേഷിന്റെ പ്രതികരണം.
പെരുമ്പാമ്പ്, മലമ്പാമ്പ് എന്നിവയെ നാട്ടിൽ വ്യാപകമായി കാണുന്നുണ്ട്. പാമ്പിനെ കണ്ടാൽ കൊല്ലുന്നതിന് പകരം വനംവകുപ്പിനെ അറിയിക്കുന്ന തരത്തിലേയ്ക്ക് ജനങ്ങളുടെ സാക്ഷരത ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |