കോട്ടയം: ജില്ലയിൽ അനധികൃത മീൻപിടിത്തത്തിനെതിരെ കർശന നടപടിയുമായി മത്സ്യവകുപ്പ്. കഴിഞ്ഞവർഷം നടപ്പാക്കിയതുപോലെ ചെറുവലകളും കൂടുകളും മറ്റും ഉപയോഗിച്ചുള്ള ഊത്ത പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൂർണ വളർച്ചയെത്താത്ത മീൻ പിടിക്കുന്നതും വിൽക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ ഫിഷറീസ്, റവന്യു, പൊലീസ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നടപടി എടുക്കാം.
പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകൾ, ചെറുതോടുകൾ, അരുവികൾ എന്നിവിടങ്ങളിലേയ്ക്ക് പുഴ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൂട്ടത്തോടെ കയറി വരുന്ന മത്സ്യങ്ങൾ പിടികൂടുന്നത് നിയമവിരുദ്ധമാണ്. പ്രജനനകാലത്തായതിനാൽ ഇത് ആയിരക്കണക്കിന് മീനുകളുടെ നാശത്തിന് കാരണമാകും. മുട്ടയിടാനാണ് ഇവ വയലിലേയ്ക്കും ചെറുതോടുകളിലേയ്ക്കും മറ്റും എത്തുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാനാകില്ല. ഊത്ത പിടിത്തത്തിലൂടെ അവയെ വ്യാപകമായി വേട്ടയാടുകയാണ്.
പരൽ, വരാൽ, കൂരി, കുറുവ, ആരൽ, മുഷി, പല്ലൻ കുറുവ, മഞ്ഞക്കൂരി, കോലൻ, പള്ളത്തി, മനഞ്ഞിൽ എന്നിവയാണ് ഊത്തയ്ക്ക് കൂടുതലായും കണ്ടുവരുന്നത്. ഊത്തപിടിത്തത്തിലൂടെ ഇവയുടെ വംശനാശമാണ് സംഭവിക്കുക. ശുദ്ധജലമത്സ്യങ്ങൾ വംശനാശ ഭീഷണി നേരിട്ടതോടെയാണ് ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.
ശിക്ഷ 15,000 രൂപ പിഴയും
6 മാസം തടവും.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം പറയുന്നു.
'' 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപിടിത്തം വഴി വംശനാശ ഭീഷണിയിലാണ്. ഊത്തപിടിച്ചാൽ കർശന നടപടിയെടുക്കും''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |