കോട്ടയം. ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, ഭക്ഷ്യോത്പാദന യൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യഎണ്ണയുടെ പുനരുപയോഗം തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്.
മൂന്നു ദിവസമായി 66 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ 34 സ്ഥാപനങ്ങളിലെ സാമ്പിൾ പരിശോധനയ്ക്കയച്ചു. എഫ്.എസ്.എസ്.എ.ഐ.യുടെ റീ പർപ്പസ് യൂസ്ഡ് കുക്കിംഗ് ഓയിൽ (ആർ.യു.സി.ഒ.) പദ്ധതി പ്രകാരം ഉപയോഗിച്ച ഭക്ഷ്യ എണ്ണ വ്യാപാരികൾക്ക് ബയോഡീസലാക്കുന്നതിനായി നിശ്ചിതതുകയ്ക്ക് അംഗീകൃത ഏജൻസികൾക്ക് നൽകാവുന്നതാണ്. ഉപയോഗിച്ച എണ്ണ വിൽക്കുന്ന വ്യാപാരികൾ ഇതു സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കുകയും വേണം. അംഗീകാരമില്ലാത്ത ഏജൻസികൾക്ക് എണ്ണ നൽകരുത്.
ഹോട്ടലുകളിലെയും മറ്റും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന എണ്ണ പോലും ചില ചിപ്സ് നിർമ്മാണയൂണിറ്റുകൾ വാങ്ങിക്കൊണ്ടു പോകുന്നതായും അത് ഉപ്പേരിയും മറ്റും ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള എണ്ണ വീണ്ടും ഉപയോഗിക്കുന്നത് മാരക രോഗങ്ങൾക്ക് ഇടവരുത്തും.
റെയ്ഡ് നടത്തിയ സ്ഥാപനങ്ങൾ 66 .
ഉപയോഗിച്ച ഭക്ഷ്യ എണ്ണ ശേഖരിക്കുന്നതിന് അംഗീകാരമുള്ള ഏജൻസികൾ.
ആലുവ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്.
കോതമംഗലം ട്രൈഎക്കോ ഗ്രീൻ .
തിരുവനന്തപുരം ഗജശ്രീ ഓയിൽ എന്റർപ്രൈസസ്.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിക്കുന്നു.
ജില്ലയിൽ ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന മുഴുവൻ സ്ഥാപനങ്ങളും ഹോട്ടലുകളും തട്ടുകടകളും ആഗസ്റ്റ് 31നകം ആർ. യു.സി.ഒ. പദ്ധതിയുടെ ഭാഗമാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |