കോട്ടയം. കെ.എസ്.ആർ.ടി.സി യുടെ ഏകദിന ഉല്ലാസയാത്രയ്ക്ക് പ്രിയമേറുന്നു. കുറഞ്ഞ ചെലവിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് നടത്തുന്ന യാത്ര ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആളുകൾ സകുടുംബം യാത്രക്കായി മുന്നോട്ടു വന്നതോടെ സ്വീറ്റു കിട്ടാനില്ലാത്ത സ്ഥിതിയാണ്. കോട്ടയം ഡിപ്പോയിൽ നിന്ന് നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ക്രമീകരിച്ചിട്ടുണ്ട്. 17 ട്രിപ്പുകൾ ഇതുവരെ നടത്തി. അഞ്ച് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചാണ് ട്രിപ്പ് നടത്തുന്നത്. മലക്കപ്പാറ, ഭൂതത്താൻ കെട്ട്, തട്ടേക്കാട്, പൂയംകുട്ടി, ഇഞ്ചത്തൊട്ടി, മൺറോതുരുത്ത് സാമ്പ്രാണിക്കൊടി, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസ്.
മൺറോതുരുത്ത് സാമ്പ്രാണിക്കൊടി ബോട്ടിംഗ്, കനോയിംഗ് ഉൾപ്പെടെ 825 രൂപയാണ് നിരക്ക്. രാവിലെ 6ന് പുറപ്പെട്ട് രാത്രി 9ന് മടങ്ങിയെത്തും. മലക്കപ്പാറയ്ക്ക് 600 രൂപ. രാവിലെ 6ന് പുറപ്പെട്ട് രാത്രി 11ന് തിരിച്ചെത്തും. ഭൂതത്താൻ കെട്ട് ഇഞ്ചത്തൊട്ടി കാനനയാത്ര 850 രൂപയാണ്. രാവിലെ 7.30ന് പുറപ്പെട്ട് രാത്രി 8ന് മടങ്ങിയെത്തും. സഞ്ചാരികളുടെ പറുദീസായ മൂന്നാറിലെ ഫ്‌ളവർ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, കുണ്ടള ഡാം, ടോപ്പ് സ്റ്റേഷൻ, ടി മ്യൂസിയം, ഫോട്ടോ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ട്. രാവിലെ 5.30 ന് പുറപ്പെട്ട് രാത്രി 10ന് തിരികെ എത്തും. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, പ്രവേശന പാസുകൾ, മറ്റു ചെലവുകൾ എന്നിവ യാത്രക്കാർ സ്വയം വഹിക്കണം. 9ന് മലക്കപ്പാറ, 10ന് ഭൂതത്താൻകെട്ട്, 31ന് മൺറോതുരുത്ത് എന്നിങ്ങനെയാണ് അടുത്ത യാത്രാ ചാർട്ട്.
കോട്ടയം ഡിപ്പോ ഇതുവരെ
നടത്തിയ ട്രിപ്പുകൾ 17.
വരുമാനം. 500000 രൂപ.
ബന്ധപ്പെടേണ്ട ഫോൺ.
949 876723, 8547832580, 8547564093.
കെ. എസ്.ആർ. ടി.സി. അധികൃതർ പറയുന്നു.
കൊവിഡിൽ തകർന്നു പോയ ടൂറിസം മേഖലയ്ക്കൊപ്പം കെ.എസ്.ആർ.ടി.സിയെയും കരകയറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം യാത്രാ പദ്ധതി ആരംഭിച്ചത്. നവംബറിൽ മലക്കപ്പാറയ്ക്കായിരുന്നു ആദ്യ സർവീസ്. അത് ഹിറ്റായതോടെ കൂടുതൽ സർവീസ് ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |