കോട്ടയം . കണ്ണിന് കുളിർമയേകി അഴക് വിരിച്ച് അമ്പാട്ടുകടവിൽ ആമ്പൽ വിടർന്നു. അമ്പാട്ട് കടവ് റോഡിന് ഇരുവശത്തെയും പാടശേഖരങ്ങളിലാണ് ആമ്പൽ പൂത്തുലഞ്ഞ് നിൽക്കുന്നത്. കൊവിഡ് കാലത്തിന് മുൻപ് ആമ്പൽ വസന്തം കാണുന്നതിനായി സന്ദർശകരുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ചിത്രങ്ങൾ പകർത്തുന്നവരുടെയും വിവാഹ ഷൂട്ടിംഗുകാരുടെയും സേവ് ദ ഡേറ്റുകാരുടെയും ഇഷ്ട ഇടമായിരുന്നു ഇവിടം. സഞ്ചാരികൾക്കായി ബോട്ടുകളും ഫൈബർ വള്ളങ്ങളും സജ്ജമാക്കിയിരുന്നു. എന്നാൽ ഇത്തവണ മുൻവർഷങ്ങളിലേതിനെക്കാൾ പൂക്കൾ കുറവാണ്. ഒപ്പം സഞ്ചാരികളും. മഴ നേരത്തെ എത്തിയതിനാൽ മടവീണ് പാടശേഖരങ്ങളിൽ പോള നിറഞ്ഞതാണ് പ്രതിസന്ധിയ്ക്ക് കാരണം. പൂക്കൾ തിങ്ങി നിൽക്കേണ്ട ഇടങ്ങളിൽ പോള നിറഞ്ഞു. തോടിന് ആഴംകൂട്ടിയതോടെ തോടരികിലൂടെ സഞ്ചാരികൾക്കായുള്ള നടപ്പാതയും നഷ്ടമായി. ഞായർ ദിവസങ്ങളിൽ ഒരു വള്ളം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ടൂറിസം സമിതി അമ്പാട്ട് കടവ് ആമ്പൽ വസന്തം പ്രവർത്തകൻ കുഴിമറ്റം ആരാമറ്റം കെ രതീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |