കോട്ടയം. ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് വഴി ക്ഷീരകർഷകർക്ക് നൽകുന്ന വിത്തുകാളയുടെ ബീജത്തെ ചൊല്ലി വിവാദം. ഗുണനിലവാരമില്ലാത്ത ബീജം പശുക്കളിൽ കുത്തിവയ്ക്കുന്നതിനാൽ പാൽ ഉദ്പാദനം കുറയുകയും കിടാങ്ങൾക്ക് ആരോഗ്യമില്ലാതാകുകയും ചെയ്യുന്നുവെന്നാണ് കർഷകരുടെ ആരോപണം. ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ബീജോദ്പാദന ലോബിയാണെന്നും ഗുണനിലവാരമുള്ള ബീജമാണ് നൽകുന്നതെന്നും ബോർഡ് അധികൃതരും പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെ.എൽ.ഡി.ബി വഴി സൗജന്യമായാണ് നാഷണൽ ഡയറി ഡവലപ് മെന്റ് ബോർഡ് (എൻ.ഡി.ഡി.ബി) മികച്ച കാളകളിൽ നിന്നുള്ള ബീജം ശേഖരിച്ചു വിതരണം ചെയ്യുന്നത്. ഇറക്കുമതി ചെയ്ത ഗുണനിലവാരമുള്ള ബീജം കർഷകർക്കു നൽകാതെ ഇടുക്കി, മാട്ടുപ്പെട്ടി, കൊല്ലം കുളത്തുപ്പുഴ, പാലക്കാട് ധോനി എന്നിവിടങ്ങളിലാണ് ബോർഡ് ബീജം ഉദ്പാദിപ്പിക്കുന്നത്. നേരത്തേ മാട്ടുപ്പെട്ടി ഇൻഡോ സ്വിസ് പ്രൊജക്ടിലെ കാളകളുടെ ബീജം മാത്രമാണ് വിതരണം ചെയ്തിരുന്നത്. പാൽ ഉദ്പാദനം കൂടിയ സ്വിസ് ബ്രൗൺ എന്ന ഇനം ഇതുവഴി ഉണ്ടായതാണ്. പശുക്കൾ മാത്രം കൂടുതലായി ഉണ്ടാകുന്ന ജനിതക വേർതിരിവ് നടത്തിയ ബീജം (സെക്സ് സോർട്ടഡ് സെമൻ ) വിതരണം കുറച്ചതിനാൽ മൂരികിടാങ്ങളാണ് കൂടുതൽ ഉണ്ടാകുന്നതെന്നാണ് ആരോപണം .
അമേരിക്കൻ ബുൾ സെമൻ അടക്കം വിദേശ ഗുണനിലവാരമുള്ള സെമൻ വിതരണം സ്വകാര്യഏജൻസികൾ തുടങ്ങിയതോടെ കർഷകർ അതിനോട് താത്പര്യം കാട്ടി തുടങ്ങി. ഗുണനിലവാരമനുസരിച്ച് 3500 രൂപ വരെ ഇതിന് വിലയുണ്ട്. ഇതിനുള്ള ചെലവ് ചെറുകിട ക്ഷീരകർഷകർക്ക് താങ്ങാൻ കഴിയുന്നില്ല. കെ.എൽ.ഡി.ബി ഗുണനിലവാരമുള്ള ബീജം വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാകാൻ ഇതാണ് കാരണം.
ഒരു വർഷം വിതരണം ചെയ്യുന്ന
ബീജം 1.6 മില്യൺ ഡോസ് .
ആരോപണങ്ങൾ.
മാട്ടുപ്പെട്ടിഇതര സ്ഥലങ്ങളിലെ ഗുണം കുറഞ്ഞ ബീജം നൽകുന്നു.
ഒരേ കാളയുടെ ബീജം ബോർഡ് പലതവണ ഉപയോഗിക്കുന്നു.
ഇതുവഴി ഉണ്ടാകുന്ന കിടാങ്ങൾക്ക് പ്രതിരോധ ശേഷി കുറയുന്നു.
പാൽ ഉദ്പാദനകുറവും കിടാങ്ങൾക്ക് അനാരോഗ്യവും കാണുന്നു.
കെ.എൽ.ഡി.ബി മാനേജിംഗ് ഡയറക്ടർ ഡോ.ആർ.രാജീവ് പറയുന്നു
ഗുണനിലവാരമുള്ള ബീജമാണ് ബോർഡ് നൽകുന്നത്. കർഷകരുടെ ആരോപണവും ആശങ്കയും അടിസ്ഥാന രഹിതമാണ്. സ്വകാര്യ ലോബിയാണ് ഇതിനുപിന്നിൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. വ്യാപക പരാതിയില്ല. ദക്ഷിണേന്ത്യയിൽ ഗുണമേന്മയുള്ള ബീജം ഇന്നും ഉദ്പാദിപ്പിക്കുന്നത് ബോർഡിന്റെ കേന്ദ്രങ്ങളിലാണ് . കർഷകരുമായി ബോർഡിന് നേരിട്ടു ബന്ധപ്പെടാൻ സംവിധാനമില്ലാത്തതാണ് തെറ്റിദ്ധാരണകൾക്ക് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |