കോട്ടയം . ചാർത്തുമാല അണിഞ്ഞ്, കൊടിമരചുവട്ടിലെത്തി തിരുനക്കര തേവരെ വണങ്ങി, ആനപ്രേമികളെ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത് 35 ഗജകേസരികൾ ക്ഷേത്രമൈതാനത്ത് അണിനിരന്നപ്പോൾ നാടും നഗരവും പൂരാവേശത്തിലേക്കുയർന്നു. തിരുനക്കര പൂരത്തിന് ശേഷം ഗജവീരന്മാരുടെ ഈ അപൂർവ്വ സംഗമത്തിന് സാക്ഷ്യം വഹിച്ചവരുടെ മനസ് നിറഞ്ഞു. ആവേശത്തിൽ അവർ ആർപ്പുവിളിച്ചു. 30 കൊമ്പനാനകളും 5 പിടിയാനകളുമാണ് തിരുനക്കരയപ്പന്റെ മുന്നിൽ ആനയൂട്ടിനായി അണിനിരന്നത്. ആദ്യമായാണ് ഇത്രയും ആനകളെ അണിനിരത്തി തിരുനക്കരയിൽ ആനയൂട്ട് നടക്കുന്നത്.
തിരുനക്കരയുടെ തിലകക്കുറിയായ കൊമ്പൻ ശിവന്റെ സുഖചികിത്സയുടെ ഭാഗമായി ക്ഷേത്രോപദേശക സമിതിയുടെയും നക്കരക്കുന്ന് ആനപ്രേമി സംഘത്തിന്റെയും നേതൃത്വത്തിലാണ് ആനയൂട്ട് നടന്നത്. രാവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ അനന്തഗോപൻ ഭദ്രവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമെത്തിയ ഓതറ ശ്രീപാർവതിയ്ക്ക് ചോറ് നൽകി. തേവരെ വണങ്ങി കിഴക്കേനട ഇറങ്ങിയാണ് ആനകൾ മൈതാനത്ത് അണിനിരന്നത്. ഓരോ ആനകളെയും സവിശേഷതകൾ വിളിച്ചുപറഞ്ഞാണ് മൈതാനത്തേക്ക് ആനയിച്ചത്. ഗജപൂജയ്ക്ക് ശേഷമെത്തിയ തിരുനക്കര ശിവനെ കാണികൾ ഹർഷാരവത്തോടെ വരവേറ്റു. മന്ത്രി വി എൻ വാസവൻ ശിവന് ആനയൂട്ട് സമർപ്പിച്ചു. ആനയൂട്ടായി പ്രത്യേകം തയ്യാറാക്കിയ ചോറും കരിമ്പും പഴങ്ങളുമാണ് നൽകിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി സി ഗണേഷ്, സെക്രട്ടറി അജയ് പി നായർ, വിനോദ് വിശ്വനാഥൻ, സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കുമാരനെല്ലൂർ സജേഷ് സോമൻ ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം ചടങ്ങുകൾക്ക് കൊഴുപ്പേകി.
ആനയൂട്ടിൽ ഇവയൊക്കെ
പച്ചരിചോറും കരിപ്പെട്ടിയും മഞ്ഞൾപൊടിയും ഉരുളയാക്കിത്.
തണ്ണിമത്തൻ, പൈനാപ്പിൾ, ഞാലിപ്പൂവൻ പഴം, വെള്ളരിക്ക, ആപ്പിൾ, മാതളം എന്നീ ഫലങ്ങൾ.
കരിമ്പ്.
ഒരാനയ്ക്ക് നൽകിയത് 4.5 കിലോ ചോറും 15 കിലോ പഴങ്ങളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |