കോട്ടയം . കോട്ടയത്തിന് ഓണസമ്മാനമായി നവീകരിച്ച കെ.എസ്.ആർ.ടിസി ബസ് ടെർമിനൽ ഉടൻ തുറന്നു കൊടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് ബസ് ടെർമിനൽ നിർമ്മിക്കുന്നത്. ഏറെനാളായി ചെളിക്കുഴിയായി കിടന്ന സ്റ്റാൻഡിൽ എം.എൽ.എ മുൻകൈയെടുത്താണ് ആധുനിക നിലവാരത്തിൽ കെട്ടിട നിർമ്മാണം ആരംഭിച്ചത്. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ചുറ്റുമുള്ള സ്ഥലങ്ങൾ ഇന്റർലോക്ക് കട്ടകൾ പാകുന്ന നടപടികൾ പുരോഗമിക്കുകയാണ്. പെയിന്റിംഗ് ജോലികളും നടക്കുന്നു. ഒരേസമയം 10 ബസുകൾ നിരനിരയായി ടെർമിനലിന്റെ മുമ്പിൽ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ടെർമിനലിന്റെ നിർമ്മാണം.
പുറപ്പെടുന്ന ബസുകൾ മാത്രമാണ് ടെർമിനലിന്റെ മുമ്പിൽ എത്തുക. യാത്രക്കാർക്ക് ടെർമിനലിൽ നിന്നുകൊണ്ട് ബസിന്റെ ബോർഡ് നോക്കിയശേഷം ബസിൽ കയറാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. നിർമാണം പൂർത്തീകരിക്കുന്നതോടെ തിയേറ്റർ റോഡ് പൊളിച്ചു വീതി കൂട്ടി യാത്രക്കാർക്ക് മറുവശത്ത് കൂടിയും ടെർമിനലിൽ പ്രവേശിക്കാൻ കഴിയും. ഈ ഭാഗത്ത് ഷോപ്പുകൾ നിർമ്മിച്ച് വരുമാന മാർഗമാക്കാനും ലക്ഷ്യമിടുന്നുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ ഡിപ്പോയിൽ എത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി ഗോപകുമാർ, കൗൺസിലർ ജയമോൾ ജോസഫ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ബസ് ടെർമിനലിലെ സൗകര്യങ്ങൾ.
രാത്രി യാത്രികർക്ക് വിശ്രമിക്കാൻ സൗകര്യം.
ജീവനക്കാർക്കുള്ള വിശ്രമ മുറി.
ആധുനിക ടോയ്‌ലറ്റ് സംവിധാനം.
ആധുനിക റിസർവേഷൻ കൗണ്ടർ.
പൊലീസ് എയ്ഡ് പോസ്റ്റ്.
ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |