പൊൻകുന്നം. ആധുനീക രീതിയിൽ നിർമ്മിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി-പൊൻകുന്നം റോഡിന്റെ ഉദ്ഘാടനം 13 ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. പൊൻകുന്നം രാജേന്ദ്ര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണൻ എം.എൽ. എ, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ലോക ബാങ്കിന്റെ ധനസഹായത്തോടുകൂടി മൂന്നു ഘട്ടങ്ങളായാണ് നവീകരണം നടപ്പാക്കുന്നത്. 738 കോടി അടങ്കൽ തുകയുള്ള, എൻജിനീയറിംഗ് പ്രൊക്യുയർമെന്റ് ആന്റ് കൺസ്ട്രക്ഷൻ മാതൃകയിൽ നിർമ്മിക്കുന്ന 82.17 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് 3 റീച്ചുകളായി തിരിച്ചാണ് നടപ്പാക്കുന്നത്. 29.84 കിലോമീറ്റർ ദൈർഘ്യമുളള പുനലൂർ-കോന്നി ഒന്നാം റീച്ചിന്റെയും 30.16 കിലോമീറ്റർ ദൈർഘ്യമുളള കോന്നി-പ്ലാച്ചേരി രണ്ടാം റീച്ചിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തീകരിച്ച 22.179 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം റീച്ച് റോഡിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ഇതോടൊപ്പം 10 കോടി രൂപ അനുവദിച്ചു പുനർനിർമ്മിക്കുന്ന നെടുമൺ കുളത്തൂർ റോഡിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി ഇ.പി.സി മോഡിൽ നിർമ്മാണം പൂർത്തീകരിച്ച റോഡാണിത്. അപകടകരമായ വളവുകളും കയറ്റങ്ങളും ലഘുകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള നിർമ്മാണങ്ങൾ ഈ പദ്ധതിയിൽ നടപ്പാക്കിയിട്ടുണ്ട്. 8 കലുങ്കുകൾ, 3 ചെറിയ പാലങ്ങൾ, 73 കലുങ്കുകളുടെ പുനർനിർമ്മാണം, 36 ജംഗ്ഷനുകളുടെ നവീകരണം എന്നിവ നടപ്പിലാക്കി. 6.606 കി.മീറ്റർ നീളത്തിൽ ടൈൽ പാകിയ നടപ്പാതയും 14.6 കിലോമീറ്റർ നീളത്തിൽ കവർ സ്ലാബോട് കൂടിയ ഓടയും, 6.18 കിലോമീറ്റർ സംരക്ഷണഭിത്തിയും 13.126 കിലോമീറ്റർ ക്രാഷ് ബാരിയറും, 3.314 കിലോമീറ്റർ ഗാർഡ് റെയിലും നിർമ്മിച്ചിട്ടുണ്ട്. മൂലേപ്ലാവിൽ നിലവിലെ പാലത്തിന് സമാന്തരമായി ഒരു പുതിയ പാലവും പ്രധാന ബസ് സ്റ്റോപ്പുകളിൽ ബസ് ഷെൽട്ടറോടു കൂടിയുള്ള 16 ബസ് ബേകളും നിർമ്മിച്ചിട്ടുണ്ട്. 5 വർഷ മെയിന്റനൻസ് കരാറോടുകൂടി നിർമ്മിച്ച റോഡിൽ ഭാവിയിൽ ആവശ്യമായി വരുന്ന ക്രോസ്‌കട്ടിംഗ് ഒഴിവാക്കുന്നതിലേക്കായി നഗരഭാഗങ്ങളിൽ 200 മീറ്റർ ഇടവിട്ടും ഗ്രാമപ്രദേശങ്ങളിൽ 500 മീറ്റർ ഇടവിട്ടും യൂട്ടിലിറ്റി ക്രോസ് ഡ്ര്രകുകളും നിർമ്മിച്ചിട്ടുണ്ട്. പദ്ധതി പൂർത്തീകരിക്കുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മേഖലകളിൽ നിന്നുള്ള യാത്രക്കാർക്ക് തലസ്ഥാന നഗരിയിലേക്കുള്ള ഒരു സമാന്തര പാത തുറന്നുകിട്ടുന്നതിനാൽ എം.സി റോഡിലെ തിരക്ക് കുറയ്ക്കുവാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |