കോട്ടയം. സിനിമാ മോഹികളായ ചെറുപ്പക്കാർ ഒത്തുചേർന്നപ്പോൾ ഒന്നര ലക്ഷം രൂപയ്ക്ക് ഒന്നര മണിക്കൂർ സിനിമ!. കൊവിഡ് പ്രതിസന്ധികൾക്കിടയിലും മറ്റും ചിത്രീകരണം പൂർത്തിയാക്കി 'ജോഷ്വാ മോശയുടെ പിൻഗാമി' ഒ.ടി.ടിയിൽ റിലീസ് ചെയ്തു. ഫസ്റ്റ് ഷോസ് എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 60 രൂപ മുടക്കി ഈ കുറ്റാന്വേഷണ ചിത്രം കാണാം.
ചങ്ങനാശ്ശേരി മാമൂട് സ്വദേശി സുധീഷ് മോഹനന്റെ ദീർഘനാളായുള്ള ആഗ്രഹമായിരുന്നു സ്വന്തമായൊരു സിനിമ. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചതാണ് ഏക പരിചയം. പരിമിതമായ ബഡ്ജറ്റിൽ സിനിമ പൂർത്തിയാക്കുകയെന്ന വലിയ ലക്ഷ്യം അണിയറ പ്രവർത്തകരായ സുഹൃത്തുക്കൾ ഏറ്റെടുത്തു. കോട്ടയം സ്വദേശി അഖിലേഷ് ഈശ്വർ അടക്കം 27 പേർ പുതുമുഖങ്ങളാണ് അഭിനേതാക്കൾ. കൊവിഡ് സമയത്തായിരുന്നു ചിത്രീകരണം. ഡബ്ബിംഗും എഡിറ്റിംഗുമെല്ലാം പൂർത്തിയാക്കി ചിത്രത്തിന്റെ ട്രെയ്‌ലർ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ സ്വീകാര്യത ലഭിച്ചു.
അന്ധനായ യുവാവ് ഒരു കുറ്റകൃത്യത്തിൽ പെട്ടുപോകുന്നതും സത്യം കണ്ടെത്താനുള്ള ശ്രമങ്ങളുമാണ് പ്രമേയം. കയേദു സിനിമാസിന്റെ ബാനറിൽ രചനയും സംവിധാനവും സുധീഷ് മോഹൻ നിർവഹിക്കുമ്പോൾ സഹസംവിധാനം അഭിജിത്ത്. ഛായാഗ്രഹണം: വിനോദ് ഗോപി. സംഗീതം ബോണി ലൂയിസ്.
'പ്രൊഡക്ഷൻ കോസ്റ്റ് കുറച്ച് റെക്കോഡ് ഇടാനുള്ള അതിമോഹമൊന്നുമല്ല. ഞങ്ങളുടെ കൈയ്യിലാകെ ഇത്രയും രൂപയേ ഉണ്ടായിരുന്നുള്ളു എന്നതാണ് വാസ്തവം. എല്ലാവർക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം'-സുധീഷ് മോഹൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |