കോട്ടയം: ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 14 സ്കൂളുകളിൽ പരിശോധന നടത്താൻ എക്സൈസ് തയ്യാറെടുക്കുന്നു. ലഹരിസംഘങ്ങളുടെ പിടിയിലായ 250ലേറെ സ്കൂളുകൾ സംസ്ഥാനത്തുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ സ്കൂളുകളിലും പരിശോധന. ഇക്കാര്യം മുൻകൂട്ടി സ്കൂളുകളെ അറിയിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. സ്കൂൾ പരിസരങ്ങളിലും പരിശോധന കർശനമാക്കും. സ്കൂൾ ആരംഭിക്കുന്നതിന് മുൻപും സ്കൂൾ വിടുന്ന സമയവും വിദ്യാർത്ഥികൾ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളിലും പരിശോധന നടത്താൻ നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളിലേക്ക് മാരക ലഹരി വസ്തുക്കൾ എത്തുന്നത് തടയാനാണ് നടപടി.
ലഹരി വിരുദ്ധ പ്രചാരണം ലക്ഷ്യമിട്ട് 6 മുതൽ ജില്ലയിൽ എക്സൈസിന്റെ നേതൃത്വത്തിൽ 638 പരിപാടികൾ നടന്നു. സ്കൂളുകൾ, കോളേജുകൾ, കുടുംബശ്രീകൾ, വ്യാപാരികൾ, അതിഥിതൊഴിലാളികൾ തുടങ്ങിയവരുമായി ചേർന്നാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ജനകീയ സദസുകളും നടത്തി. ജനങ്ങളിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.എൻ.ശിവപ്രസാദ് പറയുന്നു.
"ജില്ലയിൽ കർശന പരിശോധന ഉണ്ടാകും. വിദ്യാർത്ഥികളിലേക്ക് ലഹരി എത്തുന്നത് തടയാൻ കൂട്ടായ പരിശ്രമമാണ് വേണ്ടത്."
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |