പാലാ. കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദ ചികിത്സ തേടുന്നവരുടെ എണ്ണമേറുന്നു. പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദിവസേന എത്തുന്ന നൂറുകണക്കിന് രോഗികളിൽ ഇപ്പോഴും കൊവിഡാനന്തര ചികിത്സയ്ക്കായി എത്തുന്നവരുമുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി കുമാരി പറഞ്ഞു.
ദേശീയ ആയുർവേദ ദിനാചരണ ഭാഗമായി ഗവ.ആയുർവേദ ആശുപത്രി അങ്കണത്തിൽ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കൊവിഡിന് ശേഷം കൃത്യമായി ആയുർവേദ മരുന്നുകൾ കഴിച്ചവർക്ക് ശരീരിക ബുദ്ധിമുട്ടുകൾ വളരെ ലഘുവായി മാത്രമേ കാണപ്പെടുന്നുള്ളൂ. എന്നാൽ കൊവിഡിന് ശേഷം മറ്റ് മരുന്നുകളൊന്നും കഴിക്കാത്തവരിൽ ശ്വാസംമുട്ടൽ, നീണ്ടുനില്‍ക്കുന്ന കഫക്കെട്ട്, തളർച്ച, ക്ഷീണം, സന്ധിവേദന, ദേഹംപെരുപ്പ്, കേൾവി തകരാറ് എന്നിവ കണ്ടുവരുന്നു. ഓർമ്മക്കുറവും ഉറക്കക്കുറവും പ്രധാന പ്രശ്നങ്ങളാണ്. കൊവിഡ് ബാധിച്ച ചെറുപ്പക്കാരിൽ പോലും ഓർമ്മക്കുറവുണ്ട്.
എല്ലാ ഗവ. ആയുർവേദ ആശുപത്രികളിലും കൊവിഡാനന്തര മരുന്നുകൾ സൗജന്യമായി ലഭിക്കും. സാധാരണയായി ദശമൂല കടുത്രയം കഷായം, വ്യോഷാദികഷായം, ദ്രാക്ഷാദികഷായം, മഹാരാസ്നാദി കഷായം, ധന്വന്തരം തൈലം, കൊട്ടംചുക്കാദി തൈലം എന്നിവയെല്ലാം ആശുപത്രികളിൽ ലഭ്യമാണ്.
കൊവിഡാനന്തരം യഥാവിധി ആയുർവേദ മരുന്നുകഴിച്ചവർക്ക് ശ്വാസംമുട്ടലും കഫക്കെട്ടും, തളർച്ചയും ക്ഷീണവുമൊന്നും കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. എല്ലാ ഗവ. ആയുർവേദ കേന്ദ്രങ്ങളിലും കൊവിഡാനന്തര ചികിത്സയ്ക്ക് പ്രത്യേകമായ പരിഗണന കൊടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |