എരുമേലി . ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഇത്തവണ വിരിവയ്ക്കാൻ പോലും സൗകര്യമില്ല. മുൻപ് ധർമശാസ്താ ക്ഷേത്രത്തിനു സമീപത്തെ വിരിപ്പന്തലിൽ 300 തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യം ഉണ്ടായിരുന്നു. പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കാൻ ഇതു പൊളിച്ചതോടെ വിരിവയ്ക്കാനും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും തങ്ങാനുമുള്ള സൗകര്യം ഇല്ലാതായി. മണ്ഡലകാലത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് അറിയിച്ച് പുതിയ ഡോർമെട്രി നിർമ്മാണം തുടങ്ങിയെങ്കിലും അടിത്തറ പോലും പൂർത്തിയായിട്ടില്ല. വിരിവയ്ക്കാനുള്ള സൗകര്യം ക്ഷേത്രത്തിനു മുന്നിലെ സ്റ്റേഡിയം മൈതാനത്തെ ഷോപ്പ് ബിൽഡിംഗിലേക്കു മാറ്റാനാണ് തീരുമാനം. ഇവിടെയാകട്ടെ 100 പേർക്ക് പോലും വിരിവയ്ക്കാൻ സ്ഥലമില്ല. കൂടാതെ ഫീസീടാക്കാനും നീക്കമുണ്ട്. ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിലാണ് മലയാളമാസാരംഭത്തിൽ എത്തുന്ന തീർത്ഥാടകർ വിരിവച്ച് ഭക്ഷണം പാചകം ചെയ്ത് വന്നിരുന്നത്.
വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
കൊവിഡ് മഹാമാരിയ്ക്കും പ്രളയത്തിനും ശേഷമുള്ള ഈ മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷയ്ക്ക് ആവശ്യമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി അറിയിച്ചു. ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും തീർത്ഥാടകർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂപ്രണ്ട് പറഞ്ഞു. ദിശാ ബോർഡുകൾ വൃത്തിയാക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും അറിയിച്ചു. ശബരി പാതയിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി കൂടുതൽ ഊർജ്ജിതമായി നടപ്പാക്കും. തീർത്ഥാടകർ സ്‌നാനത്തിനായി ഇറങ്ങുന്ന കടവുകളിൽ വിവിധ ഭാഷകളിലുള്ള സുരക്ഷാ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |