കോട്ടയം. തുലാമഴ മാറി വെയിൽ തെളിഞ്ഞതോടെ ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും ടയർകമ്പനികൾ വില കുറയ്ക്കുന്ന കളി തുടരുന്നതിനാൽ റബർ വില താഴ്ന്നു. ആർ.എസ്.എസ് 4 കിലോയ്ക്ക് 150 രൂപ വരെ ഉയർന്നത് ടയർ കമ്പനികളുടെ ഇടപെടലോടെ 146 ആയി കുറഞ്ഞു. ചരക്ക് എടുക്കാതെ വില കുറയ്ക്കാനുള്ള സമ്മർദ്ദമാണ് ടയർ കമ്പനികൾ നടത്തുന്നത്. വ്യാപാരികളും ഒത്തുകളിക്കുന്നതോടെ വില ഇടിയും. നാളുകളായി ഈ തന്ത്രമാണ് ടയർ കമ്പനികൾ പയറ്റുന്നത്.
വില കൂടുമെന്ന പ്രതീക്ഷയിൽ കുറഞ്ഞ അളവിലാണ് ഷീറ്റ് റബർ വിപണിയിൽ എത്തുന്നത് . വ്യാപാരികളും സ്റ്റോക്ക് പുറത്തെടുക്കുന്നില്ല. . എന്നാൽ ടയർ കമ്പനികൾ താത്പര്യം കാട്ടാത്തതിനാൽ ഉത്പാദനവും കൂടുന്നതോടെ വില ഇടിയാനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ. ഒട്ടു പാൽ 90 രൂപയിലും ലാറ്റക്സ് 80 രൂപയിലുമാണ് വിറ്റുപോയത് .
അന്താരാഷ്ട്ര വിപണിയിൽ ഏറെക്കാലത്തിന് ശേഷം റബർ വിലയിൽ നേരിയ വർദ്ധനവുണ്ടായി. ചൈനയിൽ 130ൽ നിന്ന് 135ലേക്കും ടോക്കിയോയിൽ 119ൽ നിന്ന് 127ലേക്കും ബാങ്കോക്കിൽ 127ൽനിന്ന് 129 ലേക്കും വില ഉയർന്നതോടെ ടയർ കമ്പനികളുടെ കളി വിജയിക്കില്ലെന്നും വില ഉയരുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി.
പ്രസ്താവന വീരൻമാരെ കാണാനില്ല!
വില ഇടിവിൽ ദുരിതത്തിലായിട്ടും റബർ കർഷകർക്കു വേണ്ടി വാദിച്ചിരുന്ന രാഷ്ട്രീയ കക്ഷികൾ പ്രസ്താവന നടത്തുന്നതിനപ്പുറം ഇടപെടുന്നില്ല. വില ഇടിവിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതല്ലാതെ സംസ്ഥാന സർക്കാരും ഒന്നും ചെയ്യുന്നില്ല. തറവില 150ൽ നിന്ന് 170 ആക്കി ഉയർത്തി വിപണി വിലയിലെ വ്യത്യാസം കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനവും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. പഴയ സബ്സിഡി കുടിശികയും കൊടുത്തുതീർത്തിട്ടില്ല .
ചെറുകിട റബർ കർഷകൻ തോമസ് ജോസഫ് പറയുന്നു.
കിലോയ്ക്ക് 250 രൂപ കിട്ടിയാലേ കൃഷിച്ചെലവ് കഴിഞ്ഞ് എന്തെങ്കിലും മിച്ചം കിട്ടൂ. പല കാരണങ്ങളാൽ വില ഉയരുന്നില്ല. മാസങ്ങളായി 150 രൂപയിൽ താഴെയാണ്. ചെലവ് കൂടുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |