കോട്ടയം. റബർ വിലക്കൊപ്പം കർഷകരുടെ മുന്നിൽ തങ്ങളുടെയും വിലയിടിയാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ച് ഉപവാസ സമരം തുടങ്ങി. ഉത്തേജക പാക്കേജായി സർക്കാർ 170 രൂപ വില താങ്ങു വില നിശ്ചയിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികൾ 200 രൂപ മുതൽ 250 രൂപ വരെ ആവശ്യപ്പെട്ടായിരുന്നു ഏതാനും മണിക്കൂർ മാത്രം നീണ്ട ഉപവാസ സമരം നടത്തിയത്. ചില സംഘടനകൾ ചാനൽ കാമറമാൻ പോയതോടെ സമരവും അവസാനിപ്പിച്ചു.
ജനപക്ഷം ചെയർമാൻ പി.സി ജോർജ് ആയിരുന്നു കിലോക്ക് 250 രൂപ രൂപ ആവശ്യപ്പെട്ട് ആദ്യം ഉപവാസസമരം നടത്തിയത്. റബർ കർഷക പ്രേമം നടിക്കുന്ന വിവിധ കേരളാകോൺഗ്രസ് ഗ്രൂപ്പുകളെയും 250 രൂപ വാഗ്ദാനം ചെയ്തു കർഷകരെ പറ്റിക്കുന്ന ഇടതു മുന്നണിയെയും ജോർജ് രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയക്കാരെ ഒഴിവാക്കി സ്വതന്ത്ര കർഷക സംഘടനകളും സമരം നടത്തി. നാളെ കേരളാകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉപവാസ സമരമാണ്. ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ജോസഫ് വിഭാഗം ജില്ലാ ഘടകം നേരത്തേ വിവിധ സ്ഥലങ്ങളിൽ റബർ വിലയിടിവിനെതിരെ സമരം നടത്തിയിരുന്നു. ഇടതു മുന്നണി ഘടക കക്ഷിയായ കേരളാ കോൺഗ്രസ് എം ഇതുവരെ സമരത്തിനിറങ്ങിയിട്ടില്ല. ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ താങ്ങുവില ഉയർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മറ്റ് കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ ഉപവാസ സമരത്തിലേക്ക് നീങ്ങിയതോടെ അണികളുടെ സമ്മർദ്ദം ഭയന്ന് ജോസ് വിഭാഗവും സമരത്തിനിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണ്. ഇന്നലെ പാർട്ടി നേതാക്കൾ യോഗം ചേർന്ന് സമര പരിപാടികളെക്കുറിച്ച് ആലോചന നടത്തിയിരുന്നു.
180 രൂപ വരെ ഉയർന്ന റബർ വില 140ലേക്ക് താഴ്ന്നത് സമീപ കാലത്താണ്. 150 രൂപ താങ്ങുവില പ്രഖ്യാപിച്ച സർക്കാർ അത് 170 രൂപയാക്കി ഉയർത്തിയിട്ടും വിപണി ഇടപെടലിന് കഴിഞ്ഞിട്ടില്ല. വളത്തിന്റെയും കീടനാശിനിയുടെ മറ്റും വില ഉയർന്നതോടെ ഒരു കിലോ റബർ ഉത്പാദിപ്പിക്കാൻ 200- 250 രൂപ ചെലവ് വരുന്നിടത്താണ് വില 140ലേക്ക് കൂപ്പ് കുത്തിയത്. ഷീറ്റിനൊപ്പം ഒട്ടുപാൽ വിലയും കുത്തനെ ഇടിഞ്ഞതോടെ റബർടാപ്പിംഗ് ചെലവിനുള്ള കാശ് പോലും കിട്ടാതായി. മഴ മാറി വെയിൽ തെളിഞ്ഞതോടെ ഇനി റബർ ഉത്പാദനം വർദ്ധിക്കും. ഇതനുസരിച്ച് ഡിമാൻഡ് കുറഞ്ഞാൽ വില ഇനിയും ഇടിയും. റബർ വെട്ടാതിരിക്കുന്നതും കൃഷി ഉപേക്ഷിക്കുന്നതുമാണ് ലാഭം എന്ന് കർഷകർ ചിന്തിക്കുന്ന ഗുരുതര സ്ഥിതി റബർകൃഷിയുടെ ഭാവിയെ ദോഷകരമായി ബാധിച്ചേക്കും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |