കോട്ടയം. പുതുവർഷാഘോഷത്തിന് സുരക്ഷയൊരുക്കാൻ പൊലീസ് സജ്ജം. ജില്ലയിൽ 1700 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ഇടവഴികളിൽ പോലും പൊലീസ് സാന്നിദ്ധ്യമുറപ്പിക്കും. സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് നടത്തും. പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെ സാന്നിദ്ധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. പിടികൂടുന്നവരെ വിട്ടയയ്ക്കാനായുള്ള ശുപാർശയുമായി ഭരണക്കാർ വിളിച്ചാലും വിട്ടുവീഴ്ച വേണ്ടെന്നാണ് ജില്ലാപൊലീസ് മേധാവിയുടെ നിർദേശം.
രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. പൊതുസ്ഥലത്ത് ലഹരി വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകൾ ഊർജ്ജിതമാക്കും. അനധികൃത മദ്യ നിർമ്മാണം, ചാരായ വാറ്റ്, സെക്കന്റ്‌സ് മദ്യ വിൽപ്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പുതുവർഷ പാർട്ടികൾ നടക്കുന്നിടത്ത് പ്രത്യേക പരിശോധനയും നടത്തും. ഇവിടങ്ങളിലേയ്ക്ക് ലഹരി ഒഴുകുന്നത് തടയുകയാണ് ലക്ഷ്യം. ദുരന്തമുണ്ടാവാതിരിക്കാൻ ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിലെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് വിധേയമാക്കും. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തും. നഗരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടയിൽ പൊതുജനശല്യമുണ്ടാക്കുന്നവരേയും സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മഫ്തി പൊലീസുകാരെ വിന്യസിക്കും. ജില്ലാ അതിർത്തികളിൽ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാർ, പിടിച്ചു പറിക്കാർ, ലഹരി വിൽപ്പനക്കാർ, ഗുണ്ടകൾ തുടങ്ങിയ മുൻകാല കുറ്റവാളികളേയും സാമൂഹ്യ വിരുദ്ധരേയും കരുതൽ തടങ്കലിലാക്കും.
മുന്നൊരുക്കങ്ങൾ.
ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സംഘം
ഇരുചക്ര വാഹനങ്ങളിൽ പൊലീസ് പട്രോളിംഗ്.
വാഹന പരിശോധനയും ലഹരിക്കടത്ത് തടയലും.
സ്ഥിരം കുറ്റവാളികളെ നിരീക്ഷണത്തിലാക്കൽ.
പ്രശ്ന ബാധിത മേഖലകളിൽ പ്രത്യേക നിരീക്ഷണം.
ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറയുന്നു.
പുതുവർഷത്തോട് അനുബന്ധിച്ചുള്ള ഡി.ജെ പാർട്ടികൾക്ക് പൊലീസ് നിരീക്ഷണമുണ്ടാവും. അംഗീകാരം നേടാതെയുള്ള പാർട്ടികൾ അനുവദിക്കില്ല. വിവിധ കേസുകളിൽ ജാമ്യമെടുത്തിട്ടുള്ളവരും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
മനുഷ്യാവകാശ പ്രവർത്തകൻ ജെയിംസ് വർക്കി പറയുന്നു.
പൊതുജനങ്ങൾക്ക് നിയമവിധേയമായി പുതുവൽസരാഘോഷം നടത്താനുള്ള സംരക്ഷണമൊരുക്കുകയാണ് പൊലീസ് ചെയ്യേണ്ടത്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ക്രമസമാധാനം ഉറപ്പു വരുത്തുന്നതല്ല ബെറ്റർ പൊലീസിംഗ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |