കോഴിക്കോട്: ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ ഉരുണ്ടുകളി മൂലം നിയമന അംഗീകാരം ലഭിക്കാത്ത 15,000 ത്തോളം എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ സമരത്തിലേക്ക്. ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്നും ജോലി ചെയ്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുണ്ടെങ്കിലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ജീവനക്കാരെ സംവരണ പ്രക്രിയയുടെ ഭാഗമായി പുറത്താക്കരുതെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അദ്ധ്യാപകരുടെ ആക്ഷേപം. 2018 മുതൽ 15,000 ത്തോളം വരുന്ന അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല . സംവരണം പറയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരുടെ നിയമനം സർക്കാർ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് . പിഡബ്ല്യുഡി ആക്ട് 1995, പിഡബ്ല്യുഡി ആക്ട് 2016 തുടങ്ങിയ കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇത് സംബന്ധിച്ചു നടപടി സ്വീകരിക്കണമെന്നും 2018 നവംബർ 18ന് സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ മൂന്നു വർഷത്തിനുശേഷം 2021 നവംബർ എട്ടിന് മാത്രമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവിലും ഭിന്നശേഷി സംവരണം എങ്ങനെ പാലിക്കണം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ മാനേജർമാർക്കോ വിദ്യാഭ്യാസ ഓഫീസർമാർക്കോ നൽകുന്നില്ല. വിഷയം പ്രതിസന്ധിയിലേക്ക് നീങ്ങിയത് പൊതു വിദ്യാഭ്യാസ വകുപ്പ് വരുത്തിയ ഭരണപരമായ കാലതാമസവും സർക്കാരിന്റെ വകുപ്പുതല ഏകോപനം ഇല്ലായ്മയും ആണെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു.
ചോദ്യം ചോദിക്കൽ സമരം' സംഘടിപ്പിക്കും
നിയമന അംഗീകാരം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രിയോടും ഉദ്യോഗസ്ഥരോടും ഫോൺ വഴിയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും നേരിട്ടും നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ' ചോദ്യം ചോദിക്കൽ സമരം' സംഘടിപ്പിക്കും. പ്രവേശനോത്സവ ദിനം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ ഉപവാസ സമരം നടത്തും . ക്ലാസുകൾ തടസപ്പെടുത്താതെയുള്ള സമരമാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അൺ അപ്രൂവ്ഡ് ടീച്ചേർസ് മൂവ്‌മെന്റ് കേരള (യുടിഎംകെ) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.അനുനാദ്, ഒ.പി.ഹസീബ്, എൻ.പി.സുജിത്ത്, എം.വിദ്യ, വി.വി.രേഷ്മ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |