കോഴിക്കോട്: എ.കെ.ജി, സി.എച്ച് മേൽപ്പാലങ്ങളുടെ നവീകരണം വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ഉടൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാലങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തി. കെ.എച്ച്.ആർ.ഐ, ഐ.ഐ.ടി മദ്രാസ് എന്നിവിടങ്ങളിലെ വിദഗ്ദ്ധ സംഘമാണ് ഇരു പാലങ്ങളും പരിശോധിക്കുന്നത്. പഠന റിപ്പോർട്ട് ലഭിച്ചാൽ പാലങ്ങളുടെ അറ്റകുറ്റപ്പണിക്കായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കും. സി.എച്ച് മേൽപ്പാലത്തിന്റെ അടിയിൽ കോർപ്പറേഷന്റെ മേൽനോട്ടത്തിലുളള കടകളും കെട്ടിടങ്ങളും ഉള്ളതിനാൽ സമയാസമയം പരിശോധന നടത്താൻ കഴിയുന്നില്ലെന്നും നവീകരിക്കാൻ ഇവ നീക്കം ചെയ്യണമെന്നും സൂപ്രണ്ടിംഗ് എൻജിനിയർ യോഗത്തിൽ അറിയിച്ചു.
ഇവ നീക്കം ചെയ്യാൻ മന്ത്രി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് ചീഫ് എൻജിനിയർ എസ്. മനോമോഹൻ, സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ മിനി, എക്‌സിക്യൂട്ടീവ് എൻജിനിയർ ബെന്നി ജോൺ, കെ.എച്ച്.ആർ.ഐ ജോയിന്റ് ഡയറക്ടർ ജോസഫ്, ഡെപ്യൂട്ടി ഡയറക്ടർ സോണി ജെ.എസ്.ഡി, ബ്രിഡ്ജ് കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബൈജു പി.ബി, അസി.എൻജിനിയർ അമൽജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |