കോടഞ്ചേരി: തിരുവമ്പാടി മുതൽ കോടഞ്ചേരി മുറമ്പാത്തി അച്ഛൻകടവ് പാലത്തിനു സമീപം വരെയുള്ള റോഡിലെ യാത്ര ഒരോ ദിവസവും കൂടുതൽ ദുഷ്കരമാവുകയാണ്. മൂന്നു വർഷമായിട്ടും റോഡ് പകുതി പോലും ടാർ ചെയ്തിട്ടില്ല. ചെയ്ത ഭാഗങ്ങളിലാകട്ടെ പലയിടങ്ങളിലും ടാറിളകി കുഴികളാവുകയും ചെയ്തു. തമ്പലമണ്ണ പാലത്തിന് സമീപം കാറുകളുടെ അടി തട്ടുന്നത് നിത്യ സംഭവമാവുകയാണ്. ഇരുചക്രവാഹനക്കാർ പലതവണയായി ഇവിടെ അപകടത്തിൽപ്പെടുന്നു. റോഡിന്റെ സൈഡിൽ വെച്ചിരിക്കുന്ന സ്ലാബിൽ തട്ടി കാറുകളുടെ സൈഡ് ഉരയുന്നതും പതിവാണ്.
3 വർഷം മുൻപ് 21 കിലോമീറ്റർ റോഡ് അന്താരാഷ്ട്ര നിലവാരത്തോടെ നിർമ്മിക്കാൻ 84 കോടി കിഫ്ബി ഫണ്ട് അനുവദിച്ചാണ് പണി ആരംഭിച്ചത്. മഴയത്തു തട്ടിക്കൂട്ടിയാണ് റോഡുപണി ആരംഭിച്ചത്. കരാറുകാരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം കൃത്യമായ ടാറിംഗ് നടക്കാത്തത് സൗജന്യമായി സ്ഥലം വിട്ടുനൽകിയവരെയും യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്.
റോഡരികിൽ കെട്ടിയ കരിങ്കൽ സംരക്ഷണഭിത്തിയും അടിഭാഗം പൊളിഞ്ഞു തുടങ്ങി. ഓവുചാൽ നിർമ്മാണവും പൂർണമല്ല. വ്യക്തമായ പ്ലാനിംഗില്ലാത്തതും നിലവാരമില്ലാത്ത ടാറിംഗുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത് എന്നാണ് നാട്ടുകാരുടെ ആരോപണം. നവീകരണത്തിനു മുമ്പ് വരെ വലിയ യാത്രാപ്രശ്നങ്ങളില്ലാതിരുന്ന തിരുവമ്പാടി - കോടഞ്ചേരി റോഡ് നവീകരണ ശേഷം തീർത്തും ഉപയോഗശൂന്യമാവുകയായിരുന്നു. ഒരു മാസം മുമ്പ് ലിന്റോ ജോസഫ് എം.എൽ.എ സ്ഥലം സന്ദർശിച്ചിരുന്നു.
സ്‌കൂളുകൾ തുറക്കാനിരിക്കുന്ന ഈ സമയത്ത് ബന്ധപ്പെട്ട അധികാരികൾ എത്രയുംവേഗം പണി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമ്മാണം നീണ്ടുപോകുന്നതിന്റെ പൂർണ ഉത്തരവാദിത്വം പി.ഡബ്ല്യു.ഡി ഡിപ്പാർട്ട്‌മെന്റിനും സർക്കാരിനുമാണ്.രണ്ടു വർഷത്തിനുള്ളിൽ തീരേണ്ട പണി മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. നാട്ടുകാരെ സംഘടിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അലക്സ് ജോസ് , കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അനുവദിച്ചത് 84 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |