കോഴിക്കോട്: കെ.എസ്.ആർ.ടി.സി ടെർമിനൽ സമുച്ചയ നിർമ്മാണത്തിലെ അഴിമതി സംബസിച്ച് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തുടർപ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ 21ന് ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ബി.ഗോപാലകൃഷ്ണൻ സംബന്ധിക്കും.
കെട്ടിട നിർമ്മാണത്തിന്റെ തുടക്കം മുതൽ നിയമലംഘനങ്ങളുടെ ഘോഷയാത്രയായിരുന്നുവെന്ന് അഡ്വ. സജീവൻ പറഞ്ഞു. പത്തു നിലകളുള്ള ഇരട്ട ടവർ കെട്ടിടത്തിന് കൃത്യമായ പ്ലാൻ പോലുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. പൊതു ജനങ്ങൾക്ക് വേണ്ടിയെന്ന പേരിലാണ് ഇത്രയും നിയമലംഘനം. കെട്ടിട നിർമ്മാണത്തിന് 75 കോടിയിലേറെ മുടക്കിയെങ്കിൽ ഇനി അറ്റകുറ്റപ്പണികൾക്കായി 30 കോടിയോളം മുടക്കേണ്ട അവസ്ഥയാണ്. ആലിഫ് ബിൽഡേഴ്സിനു പിന്നിൽ ഭരണ - പ്രതിപക്ഷ കക്ഷികളിലെ ബിനാമികളുണ്ട്. 2020 ജനുവരിയിൽ റദ്ദാക്കിയ ടെൻഡർ ഒരേ കൂട്ടർക്കു തന്നെ കിട്ടിയത് സർക്കാർ ഒത്താശയോടെയാണെന്നു വ്യക്തം.
ആലിഫ് ബിൽഡേഴ്സുമായുള്ള കരാർ റദ്ദാക്കി റീടെൻഡർ വിളിക്കണം. നഗരത്തിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ ഈ ടവറിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |