നാദാപുരം: ഒന്നാംക്ലാസിൽ ആദിദേവ് കാത്തിരിക്കുകയാണ് കൂട്ടുകൂടാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ. വളയം കണ്ടിവാതുക്കൽ ഗവ.വെൽഫെയർ എൽ.പി സ്‌കൂളിലെ നവാഗതനായ ആദിദേവിന് കളിക്കാനും പറയാനും അഞ്ജന ടീച്ചർ മാത്രമാണ് കൂട്ട്. കൂട്ടുകാരെ തിരഞ്ഞ ആദിദേവിന് കാര്യമറിഞ്ഞപ്പോൾ സങ്കടമായെങ്കിലും ക്ലാസ് ടീച്ചറുമായി ചങ്ങാത്തമായതോടെ മുഖം തെളിഞ്ഞു. നാദാപുരം പൊലീസ് കൺട്രോൾ റൂമിലെ പൊലീസ് ഓഫിസറായ അനീഷിന്റയും വിദ്യയുടെയും മകനായ ആദിദേവ് മാത്രമാണ് ഇത്തവണ ഒന്നാംതരത്തിൽ പ്രവേശനം തേടിയത്. മലയോരമാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള സ്‌കൂളാണ് ചെക്യാട് ഗ്രാമപഞ്ചായത്തിലെ വളയം ഗവ.വെൽഫെയർ എൽ .പി സ്‌കൂൾ .1952ൽ സ്ഥാപിച്ച സ്‌കൂളിന്റെ തുടക്കകാലത്ത് ധാരാളം വിദ്യാർഥികൾ ഉണ്ടായിരുന്നു. എന്നാൽ കുടിയേറ്റ മേഖലയായ ഇവിടെ നിന്ന് യാത്ര സൗകര്യമുൾപ്പെടെ തേടി പുതുതലമുറ മലയിറങ്ങിയതോടെയാണ് വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞത്. നിലവിൽ 9 വിദ്യാർത്ഥികളാണ് സ്കൂളിലുളളത്. ഒന്നിൽ ഒന്ന്, രണ്ടിൽ 2, മൂന്നിൽ 4, നാലിൽ 2 എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ എണ്ണം. ഇവിടെയുളള നാല് അദ്ധ്യാപകരിൽ മൂന്ന് പേർ താത്ക്കാലികക്കാരാണ്. പ്രധാനാദ്ധ്യാപികയുടെ ചുമതല വഹിക്കുന്ന മലപ്പുറം സ്വദേശിനി സീന മാത്രമാണ് സ്ഥിരം അദ്ധ്യാപിക. യാത്ര സൗകര്യമേർപ്പെടുത്തിയാൽ കൂടുതൽ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ കഴിയുമെന്നാണ് അദ്ധ്യാപകർ പറയുന്നത്. ഒന്നാംതരത്തിൽ ഒരാൾ മാത്രമേ ഉള്ളുവെങ്കിലും ആഘോഷമായാണ് ആദിദേവിനെ അദ്ധ്യാപകരും മറ്റ് വിദ്യാർത്ഥികളും വരവേറ്റത്. ചെക്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരോഗ്യ പ്രവർത്തകർ വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |