കോഴിക്കോട്: ദീപാവലി അടുത്തതോടെ മധുരപലഹാരങ്ങളുടെ നറുമണം നിറഞ്ഞ് വിപണി. കൊവിഡിൽ പുതഞ്ഞുപോയ ആഘോഷങ്ങളെ തിരികെയെത്തിക്കാൻ ജനം ഒരുങ്ങിയതോടെ വ്യാപാരവും ഉണർന്നു. വർണകടലാസിൽ പൊതിഞ്ഞ പലതരം മിഠായികളാണ് കടകളിൽ നിരന്നിരിക്കുന്നത്. ഉത്തരേന്ത്യൻ മധുരം തന്നെയാണ് വിപണിയുടെ ക്ലൈമാക്സ്. മിൽക്ക് പേഡ, മൈസൂർപാക്ക്, സ്വീറ്റ് ബാദുഷ, റവ ലഡു, ജാംഗ്റി, പിസ്ത പേട, സ്വീറ്റ് പേട, സോന, തരിപ്പാക്ക്, മണി ഗൂന്തി, പിസ്ത, ജിലേബി, ബർഫി, പേഡ, ലഡു, മിൽക്ക് കേക്ക്, ബാദുഷ തുടങ്ങിയ പതിവ് മധുരങ്ങൾ ഇത്തവണയുമുണ്ട്. തേങ്കായ് ബർഫി, ഓറഞ്ച് ബർഫി, പൈനാപ്പിൾ ബർഫി, ചുക്ക് ബർഫി, ചിക്കൻ ബർഫി, ബദാം ബർഫി, പിസ്ത ബർഫി, ചോക്ളേറ്റ് ബർഫി, കോക്കനറ്റ് ബർഫി എന്നിങ്ങനെ ബർഫികളുടെ നീണ്ടനിര തന്നെയാണ് അലമാരകൾ നിറയെ. 23 വിഭവങ്ങളടങ്ങിയ ബംഗാളി സ്വീറ്റ്സാണ് വിപണിയിലെ താരം. കിലോ 380 രൂപയാണ്. അര കിലോ 190 രൂപയും. ഓർഡിനറി സ്വീറ്റ്സിന് 150 മുതൽ മുന്നൂറ് രൂപ വരെയാണ്. മിൽക്ക്, ബൽഗോവ ഇനങ്ങൾ കൂടുന്നതിന് അനുസരിച്ച് വില 600 കടക്കും. ഉത്തരേന്ത്യൻ രുചിയോട് പ്രിയം കൂടിയതിനാൽ രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുളള പാചകക്കാരെ ഇറക്കിയാണ് പലഹാരങ്ങൾ തയ്യാറാക്കുന്നത്. പാലും നെയ്യും പഞ്ചസാരയും കൂടുതലായി ഉപയോഗിച്ച് തയ്യാറാക്കുന്ന ഉത്തരേന്ത്യൻ വിഭവങ്ങൾക്ക് വിലയും കൂടുതലാണ്.
ദീപങ്ങളുടെ ഉത്സവമായതിനാൽ പല വർണ ചിരാതുകളും വിപണിയിൽ എത്തിയിട്ടുണ്ട്. ദൈവ രൂപത്തിലുളളതും പൂക്കളുടെ ആകൃതിയിലുള്ളതുമായ ചിരാതുകളാണ് വിപണിയിൽ ഏറെയും.
ദീപാവലി വിപണിയിൽ ഓഫർ പെരുമഴ
മധുരപലഹാര വിപണി മാത്രമല്ല വസ്ത്രം, ഗൃഹോപകരണങ്ങൾ, സ്വർണം, ഇലക്ട്രാണിക്സ് തുടങ്ങിയ വ്യാപാര മേഖലകളെല്ലാം ദീപാവലിയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മുൻ വർഷത്തെക്കാൾ വൻ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കമ്പനി ഓഫറുകൾക്ക് പുറമെ സ്ഥാപനങ്ങളുടെ ഓഫറുകളും സമ്മാനങ്ങളുമുണ്ട്. ഫിനാൻസ് സ്ഥാപനങ്ങൾ സ്‌കീമുകളും ഇ.എം.ഐ സൗകര്യങ്ങളും പതിവുപോലെ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |