കോഴിക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം പ്രത്യേക ചികിത്സാപദ്ധതികൾ ആവിഷ്‌കരിച്ച് മികവ് പുലർത്തുമ്പോഴും കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്.
ഏഴു ഒ.പി കളിലെ പരിശോധന രണ്ടു മുറികളിലായി ഞെരുങ്ങിയാണ് നടക്കുന്നത്. ദിവസവും ഓരോ ഒ.പി.യിലും ഒട്ടനവധി രോഗികളെത്തുന്നുണ്ട്. ചികിത്സാരംഗത്ത് കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ തിരിച്ചടിയാവുകയാണ്.
ഇരുപത് വർഷം പിന്നിട്ട ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ്. 50 സെന്റ് സ്ഥലത്തായി രണ്ടുനില കെട്ടിടത്തിലാണ് ഈ ആതുരാലയം. സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വാർഡുകൾ പഴയ പടി തന്നെ. ഞെരുക്കത്തിനിടയിലും ലാബ്, ഫിസിയോതെറാപ്പി യൂണിറ്റ്, യോഗ സെന്റർ എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
കൗമാരക്കാരായ കുട്ടികൾക്കായുള്ള സദ്ഗമയ ഒ.പി, സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങൾക്ക് ആശ്വാസമേകുന്ന സീതാലയം, കുഞ്ഞുങ്ങളില്ലാത്തവർക്ക് പ്രതീക്ഷയേകുന്ന വന്ധ്യതാചികിത്സയ്ക്ക് ജനനി, ലഹരിവിമുക്തിയ്ക്ക് പുനർജ്ജനി... അങ്ങനെ നീളുകയാണ് ഇവിടത്തെ പദ്ധതികൾ. ദൂരദിക്കുകളിൽ നിന്നു പോലും വിദഗ്ദ്ധചികിത്സ തേടി നിരവധി രോഗികൾ എത്താറുണ്ട്.
സൗകര്യങ്ങൾ കൂട്ടാൻ ആശുപ്രതിയുടെ വിപുലീകരണം തന്നെ വേണമെന്ന ആവശ്യമാണ് ജനപ്രതിനിധികളുടേത്.
കോഴിക്കോട് കോർപ്പറേഷന്റെ പുത്തൂർ വാർഡിലുള്ള ആശുപത്രിയുടെ വികസനത്തിനായി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും സർക്കാരും സംയുക്തമായി പദ്ധതിയ്ക്ക് രൂപം നൽകിയാൽ കാര്യങ്ങൾ എളുപ്പത്തിലാവുമെന്നും ഇവർ പറയുന്നു.
''തൊട്ടടുത്തുള്ള സ്ഥലം കൂടി ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കാനും നിലവിലുള്ള കെട്ടിടം വിപുലീകരിക്കുന്നതിനും നടപടിയുണ്ടാവണം. ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെ സർക്കാർ തുണയ്ക്കണം.
വി.പി.മനോജ്,
കോർപ്പറേഷൻ കൗൺസിലർ,
പുത്തൂർ ഡിവിഷൻ
"ആശുപത്രിയുടെ വികസനം തന്നെയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. സ്ഥലത്തിന്റെ പ്രശ്നമാണ് വലിയ വെല്ലുവിളി. പ്രസിഡന്റ് ഈ വിഷയം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ടി.അഹമ്മദ് കബീർ,
സെക്രട്ടറി, ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |