കോഴിക്കോട്: മിഠായിത്തെരുവിൽ വാഹന ഗതാഗതം അനുവദിക്കണമെന്ന ആവശ്യവുമായി കെട്ടിട ഉടമകൾ. ഇതുസംബന്ധിച്ച് സ്മാൾ സ്കെയിൽ ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജിന് നിവേദനം നൽകി.
വാഹന നിരോധനം കാരണം ജി.എച്ച് റോഡ്, പാളയം, മൊയ്തീൻ പള്ളി , കോർട്ട് റോഡ് എന്നിവിടങ്ങളിലെ ഗതാഗത - പാർക്കിംഗ് ബുദ്ധിമുട്ടുകൾ വലുതാണ്. മാത്രമല്ല ലാൻഡ് വേൾഡ്, കോയൻകോ ബസാർ, ഗ്രാൻഡ് ബസാർ, ചെട്ടിയാർ കോമ്പൗണ്ട്, രാധ കോമ്പൗണ്ട് എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും സാധിക്കുന്നില്ല.
കിഡ്സൺ കോർണർ, ലിങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കാതെയും മതിയായ പാർക്കിംഗ് സൗകര്യം ഒരുക്കാതെയുമാണ് മിഠായിത്തെരുവിലെ ഗതാഗതം നിരോധിച്ചത്. ഇതുമൂലം വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ തുടങ്ങിയവരെല്ലാം വലിയ പ്രതിസന്ധിയിലാണെന്ന് കെട്ടിട ഉടമകൾ പറയുന്നു.
മുൻ കാലങ്ങളിൽ ശബരിമല തീർത്ഥാടകർ മിഠായിത്തെരുവിൽ നിന്നാണ് ഹലുവയും മറ്റും വാങ്ങിയിരുന്നത്.
ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും യോജിച്ച് ഗതാഗതം പുനരാരംഭിക്കാനുളള തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
അസോസിയേഷൻ രക്ഷാധികാരി ഷെവ. സി. ഇ. ചാക്കുണ്ണി, പ്രസിഡന്റ് പി. ഹാഷിം, വൈസ് പ്രസിഡന്റ് കെ. ഹമീദ്, സെക്രട്ടറിമാരായ കെ. സലിം, എം. അബ്ദുറസാഖ്, ഖജാൻജി സി.സി. മനോജ് എന്നിവർ ചേർന്നാണ് കമ്മിഷണർക്ക് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |