കോഴിക്കോട്: ട്രാഫിക് പൊലീസിന് 'ജാഗ്രത" വല്ലാതെ കൂടിയത് ശരിക്കും പൊല്ലാപ്പിലായതു പോലെയായി. ടൗൺ ഹാൾ റോഡിൽ റെയിൽവേയുടെ സംരക്ഷണഭിത്തിയിന്മേൽ നോ പാർക്കിംഗ്... പാർക്കിംഗ് എഹെഡ് ബോർഡുകളുടെ പരമ്പര തീർത്തതിനു മറുപടി പറയേണ്ട അവസ്ഥയായിരിക്കുകയാണ്. സ്വകാര്യവ്യക്തിയുടെ പേ പാർക്കിംഗ് യാർഡ് ഈ ഭാഗത്ത് വന്നതോടെയായിരുന്നു പൊടുന്നനെ വഴിയോരത്തെ സ്‌പോൺസേർഡ് ബോർഡ് വിപ്ലവം.
ബഷീർ റോഡ് കടന്ന് വടക്കുഭാഗത്തേക്ക് തിരിഞ്ഞാൽ വൺവേയാണെന്നിരിക്കെ, വർഷങ്ങളായി ഇവിടെ മതിലോരത്ത് വാഹന പാർക്കിംഗിന് വിലക്കുണ്ടായിരുന്നില്ല. കോഴിക്കോട് കോർപ്പറേഷന്റെ അനുമതി പോലും വാങ്ങും മുമ്പ് ഇവിടെ സ്വകാര്യവ്യക്തിയുടെ പേ പാർക്കിംഗ് സംവിധാനം തുടങ്ങിയ ദിവസം തന്നെ പക്ഷേ, 'സ്റ്റോപ്പ് മെമ്മോ" കിട്ടി. കൗൺസിലറുടെ പരാതിയെ തുടർന്ന് കോർപ്പറേഷൻ അധികൃതർ പേ പാർക്കിംഗ് അവസാനിപ്പിക്കുകയായിരുന്നു. അതോടെ, പാർക്കിംഗ് യാർഡ് തത്കാലത്തേക്ക് സൗജന്യമാക്കി മാറ്റി.
രണ്ടാം ഗേറ്റ് മുതൽ ക്രൗൺ തീയേറ്ററിനിപ്പുറം വരെ പൊലീസിന്റെ ഔദ്യോഗികനിറങ്ങളുടെ പശ്ചാത്തലത്തിലുള്ള 13 ബോർഡുകളാണ് റെയിൽവേ മതിലിൽ സ്ഥാപിച്ചിട്ടുള്ളത്. ബോർഡുകളുടെ പ്രളയം കണ്ട് നഗരവാസികൾ അന്തംവിടുകയാണ്. നോ പാർക്കിംഗ് ബോർഡുകൾ അസാധാരണമല്ല. പക്ഷേ, 'പാർക്കിംഗ് എഹെഡ് " എന്ന ബോർഡിൽ സിറ്റി ട്രാഫിക് പൊലീസ് പേ പാർക്കിംഗ് കേന്ദ്രത്തിലേക്ക് ചൂണ്ടിക്കാണിക്കുന്നത് മറ്റെവിടെയും കണ്ടിട്ടില്ലല്ലോ... ഇതാണ് പലരുടെയും ചോദ്യം. പൊലീസും കോർപ്പറേഷനും ചേർന്ന് നഗരത്തിലെ വഴിയോരങ്ങൾ പലതും പാർക്കിംഗ് കേന്ദ്രങ്ങളാക്കുന്നതിൽ ടൗൺ ഹാൾ റോഡിന്റെ പേരുമുണ്ടല്ലോ... അവർ സംശയമുയർത്തുന്നു.
സംഭവം വിവാദമായപ്പോൾ പാർക്കിംഗ് കേന്ദ്രത്തിനു മുന്നിൽ വെച്ച പൊലീസ് കളറിലുള്ള കൂറ്റൻ ബോർഡുകൾ പോയി മറഞ്ഞിരുന്നു. ഇതിൽ ചിലത് താഴെയായി സിറ്റി ട്രാഫിക് പൊലീസ് എന്നെഴുതിയത് വീതി കൂടിയ ടേപ്പ് വെച്ച് മറച്ചൊട്ടിച്ച നിലയിലായി പിന്നീട്
ബോർഡുകൾ സ്ഥാപിച്ച് പേ പാർക്കിംഗ് തുടങ്ങിയ ദിവസം ഏറെ ജാഗ്രതയോടെ ഇവിടെ പൊലീസിനെ വിന്യസിച്ചിരുന്നു; നിർദ്ദേശം ലംഘിച്ചവർക്ക് പിഴ ചുമത്താൻ. മണിക്കൂറുകൾക്കിടയിൽ പദ്ധതി അലസിപ്പോയെങ്കിലും വൈകിട്ടും പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവിടം. റോഡിന്റെ കിഴക്കുവശത്ത് ഒഴിഞ്ഞസ്ഥലത്ത് നിറുത്തിയിട്ടിരുന്ന വണ്ടികളുടെ നമ്പർ കുറിച്ചെടുത്തായിരുന്നു മടക്കം.
കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരത്തോടെ ലൈസൻസ് വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പേ പാർക്കിംഗ് തത്കാലത്തേക്ക് സൗജന്യ സംവിധാനമായി മാറ്റിയത്. അതിനിടയ്ക്കു മതിൽ കൈയേറ്റ പ്രശ്നം കൂടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |