കോഴിക്കോട്: സെർവർ തകരാർ മൂലം റേഷൻ വിതരണം മുടങ്ങുന്നത് പതിവായതോടെ കടകളടച്ച് പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ. റേഷൻ മുടക്കം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെയാണ് കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചത്. മൂന്നും നാലും ദിവസം തുടർച്ചയായി റേഷൻ കടകളിൽ എത്തിയിട്ടും സാധനം ലഭിക്കാത്തതിനാൽ കാർഡ് ഉടമകൾ ക്ഷുഭിതരായിരുന്നു. പല സ്ഥലങ്ങളിലും തർക്കമുണ്ടാവുന്ന സ്ഥിതി വന്നതോടെയാണ് കടകൾ അടച്ചിടാൻ സംയുക്ത റേഷൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കാർഡിൽ റേഷൻ നൽകുന്നതിന് അരമണിക്കൂറും അതിൽ അധികവും സമയമെടുക്കുന്ന സാഹചര്യമായിരുന്നു. ചിലയിടങ്ങളിൽ റേഷൻ വിതരണം പൂർണമായും മുടക്കുന്ന രീതിയിലായിരുന്നു ഇ-പോസ് മെഷീനിന്റെ പ്രവർത്തനം. ഇന്നലെയും മെഷീനിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഒരു ദിവസം റേഷൻ കടകൾ പൂർണമായി അടച്ചിട്ടാൽ സെർവർ പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. സെർവർ തകരാർ തുടരുകയാണെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ വ്യാപാരികൾ നിർബന്ധിതരാവുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |