കോഴിക്കോട് : "എല്ലാമൊന്ന് സെറ്രായി വന്നതായിരുന്നു... ഇപ്പോഴിതാ വീണ്ടും ഓൺലൈൻ പഠനം." കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പഠനം ഓൺലൈനിലേക്ക് തിരിച്ച് പോകുന്നതിന്റെ നിരാശയിലാണ് വിദ്യാർത്ഥികൾ. രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണമാണ് വന്നതെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കിൽ ഈ അദ്ധ്യായന വർഷം സ്കൂളിൽ പോവാനാകുമോ എന്ന ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവെയ്ക്കുന്നത്.
ഓൺലൈൻ പഠനം വിദ്യാർത്ഥികൾക്ക് മടുത്തു തുടങ്ങിയിരുന്നു. അപ്പോഴാണ് ഓഫ്‌ലൈൻ നിയന്ത്രണം മാറിയത്. ഇടയ്ക്കിടെയുണ്ടാകുന്ന മാറ്രം വിദ്യാർത്ഥികളുടെ പഠനശേഷിയെയും നിലവാരത്തെയും ബാധിക്കുമെന്ന ആശങ്ക അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുണ്ട്. ഓഫ്‌ലൈൻ പഠനം പുനരാരംഭിച്ച ഘട്ടത്തിൽ ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിൽ പല കുട്ടികളും പ്രതിസന്ധി നേരിട്ടിരുന്നു. പഠന നിലവാരവും കാര്യമായി ഉയർന്നില്ല. ഇതെല്ലാം പരിഹരിച്ച് പോകുമ്പോഴാണ് കൊവിഡ് വീണ്ടും വില്ലനാകുന്നത്.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ ആരോഗ്യത്തിലും വളർച്ചയിലും കാതലായ പരിശോധനയും ഇടപെലുകളും ഉണ്ടാവമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. ക്ലാസുകൾ ഓഫ്‌ലൈനായതോടെ ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല. പഠനം മൊബൈലിലേക്കും ടി.വിയിലേക്കും വീണ്ടും മാറുമ്പോൾ ഇത്തരം പഠനങ്ങൾ തുടരേണ്ടതുണ്ട്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനുമുണ്ട്.
മാറ്റം കുട്ടികളെ ബാധിക്കാതിരിക്കാൻ
കുട്ടികളിലെ ഒറ്റപ്പെടൽ ഒഴിവാക്കാൻ ദിവസം ഒന്നോ രണ്ടോ മണിക്കൂർ വീടിന് പുറത്ത് കൂട്ടുചേർന്ന് കളിക്കുക എന്നത് ദിനചര്യയുടെ ഭാഗമാക്കണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം. ഉറക്കം, കളികൾ എന്നിങ്ങനെയുള്ള കാര്യങ്ങളെ പഠനം ബാധിക്കരുത്. ഭക്ഷണസമയത്തും ഉറക്കത്തിന് മുമ്പും മൊബൈൽ ഉപയോഗം ഒഴിവാക്കണം. സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗം രക്ഷിതാക്കൾ നിരീക്ഷിക്കണം. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഓൺലൈൻ പഠനം പരമാവധി ഒഴിവാക്കണം. പ്രൈമറി ക്ലാസുകളിൽ ഒരുമണിക്കൂർ മാത്രമായി ഓൺലൈൻ പഠനം പരിമിതപ്പെടുത്തുന്നതാണ് ഉചിതം. മുതിർന്ന കുട്ടികളിൽ ഓൺലൈൻ ക്ലാസുകൾ നിശ്ചിത സമയം മാത്രമായി ക്രമപ്പെടുത്തുകയും കൃത്യമായ ഇടവേളകൾ നൽകുകയും വേണം.
" സ്കൂളുകൾ തുറന്നതിനുശേഷം പഠനം സാധാരണ രീതിയിലേക്ക് വന്നതായിരുന്നു. കൂടുതൽ കാലം പഴയപോലെ സ്കൂളുകൾ അടച്ചിടേണ്ടി വന്നാൽ വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും ബാധിക്കും. പക്ഷേ, കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമ്പോൾ സ്കൂൾ അടക്കാതിരിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും"
വി.പി.രാജീവൻ (കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |