കോഴിക്കോട്: കൊവിഡിന്റെ അതിരൂക്ഷവ്യാപനത്തിൽ ആകെ പകച്ച് ജനങ്ങൾ. ജില്ലയിൽ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായതോടെ കർശന നിയന്ത്രണങ്ങളാണ്. ഇനിയുമൊരു അടച്ചുപൂട്ടലിന്റെ വക്കിലേക്ക് പോകുമോ എന്ന ഭീതിയിലാണ് വ്യാപാരികളും മറ്റും.
പൊതുപരിപാടികൾ നിരോധിച്ചിരിക്കെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് റോന്ത് ചുറ്റുകയാണ്. പ്രധാന ജംഗ്ഷനുകളിലുൾപ്പെടെ ബാരിക്കേഡുകൾ വച്ച് വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തുന്നുമുണ്ട്.
തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം
ആളുകളെ നിയന്ത്രിക്കാൻ പൊലീസ് പെടാപ്പാടിലാണ്. അനാവശ്യമായി കൂട്ടം കൂടി നിൽക്കുന്നവരെ പൊലീസ് പറഞ്ഞു വിടുന്നുണ്ടെങ്കിലും ജനങ്ങൾ അനുസരിക്കാൻ മടി. മാളുകളിലും മറ്രും ആളുകൾ എത്തുന്നുണ്ട്. സാധാരണ കുത്തി നിറച്ച് ആളുകളെ കൊണ്ടുപോയിരുന്ന സ്വകാര്യ ബസുകൾ ആളുകളെ കുത്തി നിറയ്ക്കുന്നില്ലന്നേയുള്ളൂ. ഇരുന്ന് മാത്രം യാത്ര മതിയെന്ന് പറയുന്നതും അതേപടി പാലിക്കപ്പെടുന്നില്ല.
'' കടകൾ അടയ്ക്കാൻ മാത്രം പറയരുത്. കൊവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്പ എന്നിവ പോലും അടയ്ക്കാനാകാതെ കഷ്ടപ്പെടുകയാണ്. ഇനിയൊരു ലോക്ക് ഡൗണിനെ താങ്ങാനുള്ള ശേഷിയില്ല. ഇത് കൂടുതൽ ആത്മഹത്യകളിലേക്കാണ് നയിക്കുക''.
ശിവദാസൻ നായർ,
കച്ചവടക്കാരൻ, പാളയം
'' കൊവിഡ് ഒന്ന് അടങ്ങി എന്ന് കരുതിയതായിരുന്നു. ഇത്തവണ അസുഖം പെട്ടന്ന് പകരുന്നതിനാൽ ജാഗ്രത പ്രധാനമാണ്. മാസ്കും സാനിറ്റെസറും കരുതണം''.
അൻജു,
വിദ്യാർത്ഥിനി
'' ഇനിയൊരു അടച്ചുപൂട്ടലിലേക്ക് പോകുമോ എന്ന ഭയമുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് തീപിടിച്ച വിലയാണ്. ഇതിനൊപ്പം ഇനിയും അടച്ചുപൂട്ടലിലേക്ക് പോയാൽ പട്ടിണി കിടക്കേണ്ടി വരും".
സുധ, വീട്ടമ്മ
'' ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര പാടുള്ളൂ എന്ന വ്യവസ്ഥയോട് യോജിക്കാനാവില്ല. വിദ്യാർത്ഥികൾക്ക് പരീക്ഷ ഇതുവരെ കഴിഞ്ഞിട്ടില്ല. അവരെ കയറ്രാതെ എങ്ങനെയാണ് യാത്ര പറ്റുക. ഞങ്ങളുടെ അതൃപ്തി കളക്ടറോട് അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഏതെങ്കിലും റൂട്ടിലെ ബസുകൾക്ക് പൊലീസ് ഫെെൻ ഈടാക്കിയാൽ ആ റൂട്ടിലെ ബസുകളെല്ലാം സർവിസ് നിറുത്തും''.
തുളസീദാസ്,
സെക്രട്ടറി,
ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
കൊവിഡ് 2,967; ടി.പി.ആർ 31.48%
ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 2,967 പേർക്ക്. 31.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 2,876 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 69 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും പോസിറ്റിവായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,700 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 574 പേർ കൂടി രോഗമുക്തരായി.
നിലവിൽ 14,409 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3,045 പേർ ഉൾപ്പടെ 25,879 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 4,586 മരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |