കോഴിക്കോട്:
പരിശീലകരില്ലാത്തതിന്റെ പേരിൽ കോഴിക്കോട് സായ് സെന്ററിലെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നുൾപ്പെടെ 30 കുട്ടികളുണ്ടായിരുന്ന അത്‌ലറ്റിക്‌സ് ഡിവിഷനിൽ ഇപ്പോൾ 24 പേരേയുള്ളൂ. കഴിഞ്ഞ രണ്ടര വർഷമായി ഒറ്റ കോച്ചിനു കീഴിലാണ് പരിശീലനം. അത്‌ലറ്റ്ക്‌സിലെ വിവിധ ഇനങ്ങളിൽ കുട്ടികൾക്ക് വ്യക്തികേന്ദ്രീകൃതമായി ശ്രദ്ധ കിട്ടുന്നില്ലെന്ന പരാതിയാണ് പൊതുവെ രക്ഷിതാക്കളുടേത്.
കഴിഞ്ഞ മാസം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നടന്ന ജൂനിയർ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ രണ്ടു മീറ്റ് റെക്കോർഡിന്റെ തിളക്കത്തിൽ അഞ്ച് സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടിയിരുന്നു സായ് സെന്ററിലെ കുട്ടികൾ. കേരളത്തിലെ മറ്റൊരു സായ് സെന്ററിനും അവകാശപ്പെടാനാവാക്ക നേട്ടം സ്വന്തമാക്കിയിട്ടും കോഴിക്കോടിനെ അവഗണിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നേരത്തെ 2019 ജൂലായ് 31ന് വിരമിച്ച ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ സഹോദരൻ സത്യാനന്ദനായിരുന്നു കോഴിക്കോട് സായ് സെന്ററിൽ അത്‌ലറ്റിക്‌സിലെ അവസാന സ്ഥിരം കോച്ച്. അദ്ദേഹം പോയതോടെ നാലു മാസത്തോളം തീർത്തും കോച്ചില്ലാതായി. തുടർന്ന് നിരന്തര മുറവിളിയ്ക്കു പിറകെ കരാർ വ്യവസ്ഥയിൽ ഒരു കോച്ചിനെ നിയോഗിച്ചു. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിന്റെ കാലാവധി തീർന്നതാണ്. സ്ഥിതി അതീവ ഗുരുതരമെന്നുകണ്ട് ജനുവരി 31വരെ കാലാവധി നീട്ടി. 31ന് അദ്ദേഹം കൂടി പടിയിറങ്ങിയാൽ അത്‌ലറ്റിക്‌സ് വിഭാഗം അടച്ചുപൂട്ടുക മാത്രമായിരിക്കും പ്രതിവിധി.
വിവിധ ഇനങ്ങളിലായി 30 കുട്ടികളെ പരിശീലിപ്പിക്കണമെങ്കിൽ മൂന്നു പരിശീലകരെങ്കിലും വേണം. അത്തരമൊരവസ്ഥയിലാണ് ഒറ്റ കോച്ചുമായുള്ള പരിശീലനം. കൊവിഡ് വ്യാപനം തീവ്രമായിരിക്കെ തത്കാലം സെന്റർ അടച്ചിരിക്കുകയാണ്. പരിശീലകർ വിരമിക്കുമ്പോൾ പകരം ആളെ നിയമിക്കാത്തതിനാൽ ഫുട്‌ബാൾ, ബാഡ്മിന്റൺ, വെയ്റ്റ്‌ലിഫ്ടിംഗ്, ടേബിൾ ടെന്നീസ്, ബാസ്‌കറ്റ് ബൾ തുടങ്ങിയവയൊക്കെ നഷ്ടമായതാണ് കോഴിക്കോട് സായി സെന്ററിന്റെ ചരിത്രം. ആ പട്ടികയിലേക്കാണ് അത്‌ലറ്റിക്‌സിന്റെയും പോക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |