കോഴിക്കോട്: വൃക്ക രോഗികൾക്ക് താങ്ങും തണലുമായി വൃക്ക രോഗികളുടെ തന്നെ കൂട്ടായ്മ. അഞ്ച് രോഗികളിൽ തുടങ്ങി 1000 അംഗങ്ങളുള്ള വലിയ സംഘടനയായി വളർന്നിരിക്കുകയാണ് ആശ്രയ കിഡ്‌നി പേഷ്യന്റ് അസോസിയേഷൻ (എ.കെ.പി.എ). വൃക്ക മാറ്റിവെച്ചവരും വർഷങ്ങളായി ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുമാണ് കൂട്ടായ്മയിലെ അംഗങ്ങൾ. 2020ൽ കോഴിക്കോട്ട് തുടക്കമിട്ട സംഘടനയ്ക്ക് ഇടുക്കി ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇപ്പോൾ വേരുണ്ട്. സങ്കടങ്ങൾ പങ്കുവയ്ക്കാനും ആശ്വാസ തണലൊരുക്കാനും ഡോക്ടർമാർ ഉൾപ്പെടുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട് ഇവർക്ക്.
കൊവിഡ് കാലത്ത് കാഞ്ചീപുരത്തെ പപ്പട നിർമാണ തൊഴിലാളിയായ ഉള്ളിയേരി തെരുവത്ത് കടവ് സ്വദേശിക്ക് ചെന്നൈയിൽ 12,000 രൂപയെങ്കിലും വില വരുന്ന മരുന്ന് സൗജന്യമായി എത്തിച്ചതും വിദേശത്തായിരുന്ന മകന്റെ തൊഴിൽ കൊവിഡ് പ്രതിസന്ധിയിൽ നഷ്ടമായതോടെ ഡയാലിസിസ് മുടങ്ങുമെന്ന അവസ്ഥയിൽ പരസ്പരം സ്വരൂപിച്ച 5000 രൂപ നൽകി വടകരയിലെ അറുപതുകാരന് ഡയാലിസിസ് സൗകര്യമൊരുക്കിയതും ഈ സംഘടന ചെയ്ത പ്രവർത്തനങ്ങളിൽ ചിലതുമാത്രം.
പരസ്പരം സഹായിച്ചാണ് നിലവിൽ സംഘടനയുടെ പ്രവർത്തനം. എന്നാൽ കൂട്ടായ്മയ്ക്ക് കരുത്ത് പകരാൻ സമൂഹത്തിന്റെയും സർക്കാരിന്റെയും സഹായം ആവശ്യമാണെന്നാണ് ആശ്രയ കിഡ്‌നി പേഷ്യന്റ് അസോസിയേഷൻ പ്രസിഡന്റ് ബാബുരാജും സെക്രട്ടറി പ്രേംകുമാറും ജോ.സെക്രട്ടറി അനിൽ കല്ലേരിയും പറയുന്നത്. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ സമൂഹത്തിലേക്ക് ഇറങ്ങി സർക്കാരിന്റെ ശ്രദ്ധയിലേക്ക് സംഘടനയെ കൊണ്ടുവരണം. അതിനായി വ്യത്യസ്തങ്ങളായ കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സംഘടനാ നേതൃത്വം. ഇന്ന് രാവിലെ വടകര തേജസ് മിനി കൺവെൻഷൻ സെന്ററിൽ കൂട്ടായ്മയുടെ സംഗമം നടക്കും. രാവിലെ 10ന് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |