കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം ആഘോഷത്തിൽ പാരതന്ത്ര്യത്തിന്റെ ഭീതിയേറും കാഴ്ചകൾ നിറങ്ങളിൽ പടർത്തി അദ്ധ്യാപികമാർ. പ്രണയവും വിവാഹവും അടുക്കളയും... തെരഞ്ഞെടുപ്പില്ലായ്മയുടെ ആസിഡ് ബോംബുകളായി പരിണമിക്കുന്ന വർത്തമാന കാഴ്ചകളാണ് ഇന്നലെ ആർട്ട് ഗ്യാലറിയിൽ തുടങ്ങിയ സ്ത്രീകൂട്ടായ്മ ശ്രാവണികയുടെ 'സ്വാതന്ത്ര്യം' ചിത്രപ്രദർശനത്തിൽ നിറയെ. ഗാന്ധിജിയാണ് പ്രദർശനത്തിലെ കേന്ദ്രബിന്ദു. പക്ഷേ, സ്വാതന്ത്ര്യത്തിനായി ഗാന്ധി നയിച്ച പോരാട്ടങ്ങളിലൂടെയല്ല പ്രദർശനം കടന്നുപോകുന്നത്. ഗാന്ധി ചിത്രത്തിന്റെ ഹൃദയത്തിൽ ആസിഡ് ഒഴിച്ച് വികൃതമാക്കപ്പെട്ട സ്ത്രീയുടെ ചിത്രം പൊള്ളുന്ന നേരിന്റെ തുറന്നുകാട്ടലാണ്. പീഡനത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ പ്രതീകങ്ങളും ആത്മഹത്യയിൽ ഇടംതിരയുന്ന പെൺകുട്ടികളും രക്ഷയില്ലാതാവുന്ന കുട്ടികളുടെ രോധനങ്ങളുമെല്ലാം ചിത്രത്തിൽ കോറിയിട്ടിട്ടുണ്ട്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ നീറുന്ന കാഴ്ചകൾ പ്രദർശനത്തിൽ നിറയുന്നു. കോഴിക്കോട് ജില്ലയിലെ 30 അദ്ധ്യാപികമാരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. ജില്ലയിലെ അദ്ധ്യാപികമാരുടെ സർഗാത്മക കൂട്ടായ്മയാണ് ശ്രാവണിക. നാടകങ്ങളും നിശ്ചലാവിഷ്‌കാരങ്ങളും സംഗീതശിൽപ്പങ്ങളുമായി കുറേക്കാലമായി നഗരത്തിൽ സജീവമാണ് ഈ കൂട്ടായ്മ. മേയർ ഡോ.ബീന ഫിലിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്തു. 19 വരെയാണ് പ്രദർശനം. കോഴിക്കോട് രാമകൃഷ്ണമിഷൻ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജി.മനോജ്കുമാർ അദ്ധ്യാപകനായ കെ.പി.മനോജ്കുമാർ എന്നിവർ ആദ്യ വിൽപ്പനച്ചിത്രം ഏറ്റുവാങ്ങി. പി.സുകന്യ, ആർ.നിഷ, സാജിത കമാൽ, ജ്യോത്സന കടേപ്രത്ത് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |