കോഴിക്കോട് : കോർപ്പറേഷന്റെ 2022- 23 വർഷത്തെ മതിപ്പ് ബഡ്ജറ്റിനും 2021- 22 വർഷത്തെ പുതുക്കിയ ബഡ്ജറ്റിനും കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകി. ഭേദഗതികളില്ലാതെയാണ് ബഡ്ജറ്റ് അംഗീകരിച്ചത്. ലഭ്യമായ എല്ലാ വരുമാനസ്രോതസുകളെയും സമാഹരിച്ച് നഗര വികസനത്തിന് പദ്ധതി തയ്യാറാക്കിയ ബഡ്ജറ്റാണെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കണക്കിലെ കളികൾ കൊണ്ട് കാര്യമില്ലെന്നും വാർഡുകളിൽ മുൻഗണനാ ക്രമത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്ന ലഭിക്കേണ്ട പണം നേടിയെടുക്കും. കൊവിഡ് കാലത്ത് മികച്ച രീതിയിൽ വിഭവ സമാഹരണം നടത്താൻ സാധിച്ചുവെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
ജനോപകാരപ്രദമായ ബഡ്ജറ്റാണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ബഡ്ജറ്റ് വികസനോന്മുഖവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഗണന നൽകുന്നതുമാണെന്നും മേയർ വ്യക്തമാക്കി.
വികസനത്തിൽ യു.ഡി.എഫിന്
ദുഷ്ടലാക്ക് : ഡെപ്യൂട്ടി മേയർ
കോഴിക്കോട് : നഗരവികസന കാര്യത്തിൽ യു.ഡി.എഫിന് ദുഷ്ടലാക്കാണെന്നും രാഷ്ട്രീയമായ അഭിപ്രായ ഭിന്നതയുണ്ടെങ്കിലും ബി.ജെ.പി വികസനത്തിനൊപ്പം നിൽക്കുന്നതായും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വികസന പ്രവർത്തനങ്ങൾക്ക് പാരവെയ്ക്കലാവരുത് പ്രതിപക്ഷത്തിന്റെ പണി. അഴകിലേക്കുള്ള മാറ്റമാണ് വേണ്ടത്. വികസനത്തിൽ രാഷ്ട്രീയം ഇല്ലെന്ന് പറയുമ്പോഴും പലപ്പോഴും അത് ഉണ്ടാവുന്നു. ഇത് പദ്ധതികൾ വൈകിപ്പിക്കുന്നതിന് കാരണമാകുന്നതായും കോതിയിലെയും ആവിക്കലിലെയും മലിനജല സംസ്കരണ പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട മറുപടിയിൽ ഡെപ്യൂട്ടി മേയർ വ്യക്തമാക്കി. എൻ.എച്ച്.എം, അമൃത് പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ വികസനത്തിന് ഗുണകരമാണ്. അതേസമയം ജി.എസ്.ടി നടപ്പാക്കിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രനയം കോർപ്പേറഷനും സംസ്ഥാനത്തിനും തിരിച്ചടിയായ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മുൻ യു.ഡി.എഫ് സർക്കാറിനെ കുറ്റപ്പെടുത്തിയിട്ടുള്ള ഡെപ്യൂട്ടി മേയറുടെ പാരാമർശത്തിനെതിരെ യു.ഡി.എഫ് കൗൺസിലർമാർ രംഗത്ത് വന്നു. തെറ്റായ ആരോപണങ്ങളാണ് ഡെപ്യൂട്ടി മേയറുടെതെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിതയും കെ. മൊയ്തീൻകോയും എസ്.കെ. അബൂബക്കറും ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |