കോഴിക്കോട്: കൊവിഡ് പിരിമുറുക്കമില്ലാതെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്നലെ തുടക്കം. സോഷ്യോളജി ആയിരുന്നു ആദ്യ പരീക്ഷ. സോഷ്യോളജി വിഷയം പഠിപ്പിക്കുന്ന ജില്ലയിലെ അമ്പത് സ്കൂളുകളിൽ മാത്രമാണ് പരീക്ഷ നടന്നത്. 9.45 മുതൽ 12.45 വരെയായിരുന്നു പരീക്ഷ. ആദ്യ ദിവസമായതിനാൽ ഇന്നലെ കുട്ടികൾ നേരെത്തെ സ്കൂളിൽ എത്തിയിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷയ്ക്കിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് അയവുണ്ടെങ്കിലും മാസ്ക് ധരിച്ചാണ് കുട്ടികൾ പരീക്ഷ എഴുതാനെത്തിയത്. വേനൽചൂട് രൂക്ഷമായതിനാൽ വാട്ടർബോട്ടിലും കുട്ടികൾ കൈയിൽ കരുതിയിരുന്നു.
കുറഞ്ഞ സമയത്തെ ഓഫ്‌ലൈൻ ക്ലാസിനുള്ളിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിന്റെ പ്രയാസം കുട്ടികളിൽ ഉണ്ടാകാമെന്ന് പരീക്ഷ കോ ഓർഡിനേറ്റർ പി.കെ.കൃഷ്ണദാസ് പറഞ്ഞു. കുട്ടികൾക്ക് മാനസിക പിന്തുണ നൽകാൻ ഹെൽത്ത് ഡെസ്ക്കുകൾ പ്രവർത്തിച്ചിരുന്നു. 173 സെന്ററുകളിലാണ് പരീക്ഷ നടക്കുന്നത്. ഇനി ഏപ്രിൽ ഒന്നിനാണ് പരീക്ഷ. കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ പരീക്ഷകളാണ് നടക്കുക. പത്താം ക്ലാസ് പരീക്ഷകൾക്ക് ഇന്ന് തുടക്കമാവും. 43743 കുട്ടികളാണ് 187 സെന്ററുകളിലായി പരീക്ഷ എഴുതുക. മലയാളമാണ് ആദ്യ പരീക്ഷ. എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ ഒരേ ദിവസം വരാത്ത രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |