കോൺഗ്രസ് രണ്ടുപേരെ പുറത്താക്കി; രണ്ടുപേർക്ക് സസ്‌പെൻഷൻ
മുക്കം: മുക്കം സർവീസ് സഹ. ബാങ്കിന്റെ ഭരണത്തെ ചൊല്ലി കോൺഗ്രസും മുസ്ലിംലീഗും തമ്മിലും കോൺഗ്രസിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലും തുടരുന്ന ഭിന്നത മറനീക്കി പുറത്തുവന്നു. ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയാണ് ഭിന്നത വെളിവാക്കുന്ന നാടകീയരംഗങ്ങൾ അരങ്ങേറിയത്. കോൺഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ധാരണ പ്രകാരം ആദ്യ 28 മാസം കോൺഗ്രസിനും തുടർന്നുള്ള 32 മാസം മുസ്ലിംലീഗിനുമാണ് പ്രസിഡന്റ് പദവി. എന്നാൽ കോൺഗ്രസുകാരനായ പി.ടി.ബാലൻ ഒന്നര മാസം മുമ്പ് മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. വൈസ് പ്രസിഡന്റായ മുസ്ലിംലീഗിലെ ടി.കെ.ഷറഫുദ്ദീനാണ് തുടർന്ന് പ്രസിഡന്റിന്റെ ചുമതല വഹിച്ചത്. എന്നാൽ ഇരു പാർട്ടികളും വീണ്ടും പ്രസിഡന്റ് പദവിക്ക് പിടിവലി തുടർന്നു. ഇതിനിടെയാണ് ഇന്നലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും മുസ്ലിംലീഗുകാരൻ പ്രസിഡന്റായതും. എന്നാൽ മുസ്ലിംലീഗ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നതു തടയാൻ കോൺഗ്രസ് നേതൃത്വം പല പരിശ്രമങ്ങളും നടത്തി. ഐ ഗ്രൂപ്പ് പ്രതിനിധിയെ പ്രസിഡന്റാക്കാനും ശ്രമിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പിൽ പങ്കെടുക്കരുതെന്ന് അവസാന നിമിഷം കോൺഗ്രസ് അംഗങ്ങൾക്ക് ഡി.സി.സി വിപ്പ് നൽകുകയും ചെയ്തു. എന്നാൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ പി.ടി.ബാലനും മറ്റൊരു ഭരണ സമിതി അംഗമായ എൻ.വി ഷാജനും വിപ്പ് ലംഘിച്ച് പങ്കെടുത്ത് മുസ്ലിംലീഗിലെ ടി.കെ.ഷറഫുദ്ദീന് വോട്ട് ചെയ്യുകയും തുടർന്ന് അദ്ദേഹം പ്രസിഡന്റാവുകയുമാണുണ്ടായത്. മുസ്ലിംലീഗിന് അവകാശപ്പെട്ട പ്രസിഡന്റ് സ്ഥാനം നൽകാതിരിക്കാൻ കോൺഗ്രസ് നടത്തിയ എല്ലാ ശ്രമങ്ങളും ഇതോടെ പൊളിയുകയായിരുന്നു. ഐ ഗ്രൂപ്പ് പ്രതിനിധിയായ എടക്കണ്ടിയിൽ വിശ്വനാഥനെ മത്സരിപ്പിക്കാനും ശ്രമം നടന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെന്നു കാണിച്ച് വിശ്വനാഥന് തലേ ദിവസം ജില്ലാ കോൺഗ്രസ് നേതൃത്വം വിപ്പ് നൽകിയിരുന്നു. ഇതിനോടൊന്നും യോജിക്കാനാവാതെയാണ് രണ്ട് എ ഗ്രൂപ്പ് അംഗങ്ങൾ വിപ്പ് ലംഘിച്ച് യോഗത്തിൽ പങ്കെടുത്ത് ലീഗിന് വോട്ടു ചെയ്തത്. മുസ്ലിംലീഗിന് വോട്ട് ചെയ്ത മുൻ പ്രസിഡന്റ് പി.ടി.ബാലൻ, എൻ.വി.ഷാജൻ എന്നീ ഡയറക്ടർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി.പ്രസിഡന്റ് അറിയിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.ടി.സുലൈമാൻ, മണ്ഡലം സെക്രട്ടറിയും ബാങ്ക് ഡയറക്ടറുമായ ഒ.കെ.ബൈജു എന്നിവരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ഇതോടെ കോൺഗ്രസും ലീഗും തമ്മിലും കോൺഗ്രസിലെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുമുള്ള വൈരം വർദ്ധിച്ചിരിക്കുകയാണ്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് എട്ടും മുസ്ലിംലീഗിന് അഞ്ചും അംഗങ്ങളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |