വടകര: സി.ആർ.പി.എഫ് കേന്ദ്രത്തിനായി പെരുവണ്ണാമൂഴിയിൽ ഏറ്റെടുത്ത ഭൂമി തിരിച്ചുപിടിച്ച് ടൂറിസം ഉൾപ്പെടെയുള്ള സാദ്ധ്യതകൾക്കായി ഉപയോഗപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം. 2010 ൽ രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ഏറ്റെടുത്ത 60 ഏക്കർഭൂമിയിൽ കഴിഞ്ഞ 11 വർഷമായിട്ടും ക്യാമ്പ് പോലും ആരംഭിച്ചിട്ടില്ല. സി.ആർ.പി.എഫ് ഹെഡ് ക്വാട്ടേഴ്‌സ്, 2000 ജവാൻമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്‌സുകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി, ദേശീയ വിദ്യാലയം ഇതിന്റെയൊക്കെ ഭാഗമായി പെരുവണ്ണാമൂഴി ഒരു ടൗൺഷിപ്പാക്കി മാറ്റുമെന്നൊക്കെയായിരുന്നു വാഗ്ദാനം. ചക്കിട്ടപ്പാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി വിനോദസഞ്ചാര കേന്ദ്രത്തോട് ചേർന്നുകിടക്കുന്ന ബഫർ സോണിൽ ഉൾപ്പെട്ടതാണ് 60 ഏക്കർ ഭൂമി. വാഗ്ദാനങ്ങൾ പൂർണമായും അവഗണിച്ച് ആകെ നടക്കുന്നത് ജംഗിൾ ട്രെയിനിംഗ് എന്ന പേരിൽ വർഷത്തിൽ രണ്ടുതവണ കണ്ണൂരിൽ ജവാൻമാർ വന്ന് താൽക്കാലിക ടെന്റടിച്ച് താമസിക്കുന്നതും കാട്ടിലൂടെ ഓടുന്നതും മാത്രമാണ്. യു.പി.എ മാറി എൻ.ഡി.എ വന്നെങ്കിലും വാഗ്ദാനലംഘനം തുടരുകയാണ്. വലതുപക്ഷം വികസനം എന്ന പേരിൽ അവതരിപ്പിക്കുന്നത് ഇത്തരം കടലാസ് വാഗ്ദാനങ്ങളാണെന്നതിന് പ്രത്യക്ഷ ഉദാഹരണമാണിത്. ടൂറിസം രംഗത്ത് ലോക നിലവാരത്തിലേക്ക് കുതിക്കുന്ന കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം പിടിച്ച പെരുവണ്ണാമൂഴിയിൽ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ ഉണ്ടായിരുന്ന ഭൂമി തിരിച്ചുകിട്ടിയാൽ ഇവിടെ ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളതെന്നും പ്രമേയത്തിൽ പറഞ്ഞു.
ലിജീഷ് പ്രസിഡന്റ്
ഷൈജു സെക്രട്ടറി
വടകര: രണ്ടു ദിവസമായി വടകരയിൽ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ പ്രസിഡന്റായി എൽ.ജി.ലിജീഷിനെയും സെക്രട്ടറിയായി പി.സി.ഷൈജുവിനെയും ട്രഷററായി ടി.കെ.സുമേഷിനെയും തെരഞ്ഞെടുത്തു. കെ.എം.സച്ചിൻദേവ്, കെ.ഷഫീക്, കെ.എം.നീനു (വൈസ് പ്രസിഡന്റുമാർ), കെ.അരുൺ, ദിപുപ്രേംനാഥ്, ടി.അതുൽ (ജോ. സെക്രട്ടറിമാർ), ബി.പി.ബബീഷ്, എം.എം. ജിജേഷ്, ആർ.ഷാജി, എം.കെ.വികേഷ്, പി.രാഹുൽ രാജ്, പി.വി.അമൃത ( ജില്ലാ സെക്രട്ടറിയേറ്റംഗങ്ങൾ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |