# വനപാലകർ കാമറ സ്ഥാപിച്ചു
താമരശേരി: കട്ടിപ്പാറ പഞ്ചായത്തിൽ ചെമ്പുങ്കര പുല്ലുമലയിലെ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങി. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂൾ അദ്ധ്യാപകനായ തലയാട് പെരിഞ്ചെല്ലൂർ ജോസിൻ കെ ജോണിന്റെ
കൃഷിയിടത്തോട് ചേർന്ന റബർ തോട്ടത്തിലാണ് കടുവയെ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ കുരങ്ങുകൾ വാഴക്കുലകൾ നശിപ്പിക്കുന്നുണ്ടോയെന്ന് നോക്കാൻ ജോസിൻ കൃഷിയിടത്തിൽ പോയപ്പോഴാണ് കടുവ ദൂരെ നിന്ന് നടന്നുവരുന്നതായി ശ്രദ്ധയിൽപെട്ടത്. ഭയന്നു വിറച്ച താൻ ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ജോസിൻ പറഞ്ഞു. കോഴിക്കോട് ഡി.എഫ്.ഒ ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ താമരശേരി റെയ്ഞ്ച് ഓഫീസിൽ നിന്ന് അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സത്യൻ, ആർ.ആർ.ടി അംഗങ്ങളായ ബിനീഷ്, ഷബീർ, കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കാൽപ്പാടുകൾ കടുവയുടേതാണെന്ന നിഗമനത്തിലാണ് വനപാലകർ. കടുവയുടെ കാൽപ്പാടുകൾ കണ്ട സ്ഥലത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും വേണ്ടത്ര വനപാലകരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കട്ടിപ്പാറ ചെമ്പുങ്കര പുല്ലുമലയിൽ കണ്ട കടുവയുടെ കാൽപ്പാടുകൾ
പുല്ലുമലയിൽ കടുവയെ കണ്ട റബർതോട്ടത്തിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ കാമറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |