കോഴിക്കോട്: നഗരത്തിൽ ഇലക്ട്രിക് ഓട്ടോ തൊഴിലാളികളും ഡീസൽ ഓട്ടോ തൊഴിലാളികളും തമ്മിൽ തർക്കം മുറുകുന്നു. ഇതേച്ചൊല്ലി പലയിടങ്ങളിലും സംഘർഷങ്ങൾ ഉണ്ടാവുന്നുണ്ട്. ഡീസൽ ഓട്ടോ തൊഴിലാളികൾ തൊഴിലെടുക്കാൻ അനുവദിക്കുന്നില്ല എന്നാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികളുടെ ആരോപണം. ഇന്നലെ ഇലക്ട്രിക് ഓട്ടോയിൽ ആളുകളെ കയറ്റിയപ്പോൾ, രാജാജി റോഡ് മുതൽ സ്റ്രേഡിയം ജംഗ്ഷൻ വരെ ഡീസൽ ഓട്ടോക്കാർ വഴി തടഞ്ഞിരുന്നു. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ ഇതു സംബന്ധിച്ച് കസബ സ്റ്റേഷനിലെത്തി വീഡിയോ സഹിതം കേസ് നൽകി. അതേസമയം തങ്ങളുടെ ഓട്ടോയിൽ ഓട്ടോ മുട്ടിച്ചെന്ന് മറുപരാതി ഡീസൽ ഓട്ടോതൊഴിലാളികളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടക്കാവിൽ നിന്നും ഓട്ടോയിൽ കയറിയ യാത്രക്കാരനെ ഇറക്കിവിട്ടുവെന്നും ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ ആരോപിക്കുന്നു.
അതേസമയം തങ്ങൾ സർക്കാരിന്റെ ഒരു പദ്ധതിയ്ക്കും എതിരല്ലെന്നും പുരോഗമനത്തിന് കൂടെ നിൽക്കുന്നവരാണെനന്നും എന്നാൽ പെർമിറ്റില്ലാതെ ഓടുന്നത് വർഷങ്ങളായി തുടർന്നുവരുന്ന കോഴിക്കോട് കോർപ്പറേഷൻ നിയമങ്ങൾക്ക് എതിരായത് കൊണ്ടാണ് എതിർക്കുന്നതെന്നുമാണ് ഡീസൽ ഓട്ടോ തൊഴിലാളികൾ പറയുന്നത്
കേന്ദ്ര സംസ്ഥാന ഗതാഗത വകുപ്പുകളുടെ വിവിധ ഉത്തരവനുസരിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നതിന് പെർമിറ്റെടുക്കേണ്ട കാര്യമില്ലെന്നും കേരളത്തിലുള്ള ഏത് അംഗീകൃത സ്റ്റാൻഡുകളിലും നിറുത്താൻ അനുമതിയുണ്ടെന്നുമാണ് ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ പറയുന്നത്.
കഴിയുന്നത്ര വഴക്കുണ്ടാകാതെ മുന്നോട്ടുപോകാനാണ് എല്ലാ ഇലക്ട്രിക് തൊഴിലാളികളോടും പറഞ്ഞിരിക്കുന്നത്. കഴിവതും ആരും ലൈനുകളിൽ ഓട്ടോ ഇടാറുപോലുമില്ല. എന്നിരുന്നാലും യാത്രക്കാർ വരുമ്പോൾ ഇറക്കിവിടുകയും തടയുകയുമാണ്. പലവിധ പ്രതിസന്ധികളിൽ നിന്നുള്ളവരാണ് ഓട്ടോ ഓടിക്കുന്നവരിലുള്ളത്. അവർക്കും ജീവിക്കണ്ടേ.
ടി.സുബീഷ്, ജില്ലാ സെക്രട്ടറി,
കേരളാ സ്റ്റേറ്റ് ഇൻഡിപെൻഡന്റ് ഇലക്ട്രിക് റിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ
. ഇലക്ട്രിക് ഓട്ടോ ആയതല്ല, പെർമിറ്റില്ലാത്തതാണ് പ്രശ്നം. പെർമിറ്റെടുത്ത് അവർ സർവീസ് നടത്തിക്കോട്ടെ. കോഴിക്കോട് ജില്ലയിൽ കോർപ്പറേഷൻ, ആർ.ടി.ഒ, അതാത് പഞ്ചായത്ത്, ട്രാഫിക് എന്നിവർ നൽകുന്ന പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരും സർവീസ് നടത്തുന്നത്. ഒരു മാനദണ്ഡങ്ങളുമില്ലാതെ എല്ലാവരും ഓടിയാൽ അത് തൊഴിലാളികളുടെ വരുമാനത്തെ മാത്രമല്ല, നഗരത്തിലെ കുരുക്കും കൂട്ടും.
യു. സതീശൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി,
മോട്ടോർ തൊഴിലാളി യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |