കോഴിക്കോട്: നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റ 21 പേരുടെ നഷ്ടപരിഹാര അപേക്ഷയിൽ ചികിത്സാ ചെലവിന്റെ വിശദാംശങ്ങളോ ബില്ലുകളോ ഇല്ലെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. രേഖകളുടെ അഭാവത്തിൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നും കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി റിപ്പോർട്ടിൽ വ്യക്തമാക്കി. കമ്മിഷൻ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വന്യമൃഗ ആക്രമണം കാരണം പരിക്കേൽക്കുന്നവർക്ക് ചികിത്സാ ചെലവ് അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. ഇവ ഹാജരാക്കാൻ അപേക്ഷകർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചെലവ് സംബന്ധിച്ച രേഖകളും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയില്ലെന്ന് താമരശ്ശേരി റേഞ്ച് ഓഫീസർ അറിയിച്ചതായി കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പ് സ്ഥല പരിശോധന നടത്തിയിരുന്നു. നീർനായകളിൽ ഒരെണ്ണം മാത്രമാണ് മനുഷ്യരെ ഉപദ്രവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ട്.എന്നാൽ ഇതിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇരുനഞ്ഞിപ്പുഴ നീർനായകൾ കൈയടക്കി പ്രദേശവാസികളെ ആക്രമിക്കുന്നതിനെതിരെ എ.സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിൽ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് രജിസ്റ്റർ ചെയ്ത കേസിലാണ് കളക്ടളുടെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |