കോഴിക്കോട്: രണ്ടു വയസുകാരനായ ഉഗാണ്ടൻ കുഞ്ഞിന് ആസ്റ്റർ മിംസിൽ വിജയകരമായ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ. സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ചാണ് ഫിലിപ്പിന്റെ മാതാപിതാക്കൾ ചികിത്സ തേടി കോഴിക്കോട് ആസ്റ്റർ മിംസിലെത്തിയത്. അസഹനീയമായ വേദനയും തുടർച്ചയായ ഇൻഫെക്ഷനുകളും കൊണ്ട് ബുദ്ധിമുട്ടിയ ഫിലിപ്പിന് ബോൺമാരോ ട്രാൻസ്പ്ലാന്റ് മാത്രമേ പ്രതിവിധിയുള്ളൂ എന്ന് തീരുമാനിച്ച ശേഷം അനുയോജ്യമായ മജ്ജയ്ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഭാഗ്യവശാൽ ജ്യേഷ്ഠന്റെ മജ്ജ ഫിലിപ്പിന് പൂർണമായും യോജിക്കുമായിരുന്നു.
വളരെ സങ്കീർണമായ ചികിത്സാ രീതിയാണ് ബോൺമാരോ ട്രാൻസ്പ്ലാന്റ് . അണുവിമുക്തമായ അന്തരീക്ഷത്തിൽ, പ്രത്യേകം തയ്യാറാക്കിയ ബോൺമാരോ സ്യൂട്ടിൽ വെച്ചാണ് ചികിത്സ നടത്തുക. ഹെമറ്റോപോയറ്റിക് സ്റ്റംസെൽ ട്രാൻസ്പ്ലാന്റ് എന്ന രീതിയാണ് ഫിലിപ്പിന് സ്വീകരിച്ചത്. വാർത്താസമ്മേളനത്തിൽ ചികിത്സയ്ക്ക് നേതൃത്വം വഹിച്ച പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ് ഡോ. കേശവൻ , സി.ഇ.ഒ ലൂക്ക്മാൻ, ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. വി. ഗംഗാധരൻ, ഡോ.ഇ.കെ.സുരേഷ് കുമാർ, കൺസൾട്ടന്റ് ഹെമറ്റോളജിസ്റ്റ് ഡോ. സുദീപ്, ഫിലിപ്പിന്റെ അമ്മ റോസ് വാത്തക്ക എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |