@നിരോധിത പുകയില ഉത്പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിലെ സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി പുകയില ഉത്പ്പന്നങ്ങളും മദ്യവും സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും (കാവൽ) കസബ, ടൗൺ, വെള്ളയിൽ പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തു. ആറ് കടകളിൽ നിന്നുമായി സിഗരറ്റ്, ബീഡി, ഹാൻസ് തുടങ്ങി നിരവധി നിരോധിത പുകയില ഉത്പ്പന്നങ്ങളും വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമാണ് പിടിച്ചത്.
പുതിയ അദ്ധ്യയനവർഷം ആരംഭിച്ചത് മുതൽ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയുള്ള അമോസ് മാമൻ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ലഹരിവിരുദ്ധ സേനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നാർക്കോട്ടിക്ക് സെൽ അസി.കമ്മിഷണർ എ.ജെ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘം സ്‌കൂൾ, കോളേജ് പരിസരങ്ങളിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. കുട്ടികൾ വിദ്യാലയങ്ങളിൽ ഹാജരാവുന്നുണ്ടോയെന്നും അവർ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്നതും രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് നാർക്കോട്ടിക്ക് സെൽ എ.സി.പി എ.ജെ ജോൺസൺ പറഞ്ഞു. ലഹരിമരുന്നിന്റെ കെണിയിൽ കുട്ടികളെ പെടുത്താൻ ലഹരി മാഫിയാ സംഘം തക്കം പാർത്ത് നിൽക്കുകയാണ്. വരും ദിവസങ്ങളിലും ഇത്തരം സ്‌പെഷ്യൽ ഡ്രൈവുകൾ നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പെഷ്യൽ ഫോഴ്‌സ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ ഒ.മോഹൻ ദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുനോജ് കാരയിൽ,അർജ്ജുൻ അജിത്ത്,സുമേഷ് ആറോളി,കസബ സബ് ഇൻസ്‌പെക്ടർ ആൽബിൻ സണ്ണി, ടൗൺ സബ് ഇൻസ്‌പെക്ടർ എസ്.ജയശ്രീ, വെള്ളയിൽ സബ്ബ് ഇൻസ്‌പെക്ടർ ശശി എന്നിവർ ചേർന്നാണ് സ്‌പെഷ്യൽ ഡ്രൈവ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |